ജോർജിന്റെ ‘ചുരുളി’ നാവ് സംഘപരിവാർ വിലയ്ക്കെടുത്തു; ഡി.വൈ.എഫ്.ഐ

വി മുരളീധരനെതിരെ ഡി.വൈ.എഫ്.ഐ. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണം. മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി, ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ ഞായീകരിക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവിച്ചു.
കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോർജ്ജിന് അനുഭാവവുമായി തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. പി സി ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോർജ്ജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ പിന്തുണയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാൻ പി. സി ജോർജ്ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാരും ബിജെപിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദർശനം അടിവരയിടുന്നു. പി സി ജോർജിന്റെ ‘ചുരുളി’നാവ് സംഘപരിവാർ വിലയ്ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള ശ്രമങ്ങൾ ബിജെപി പലവട്ടം പയറ്റി തോറ്റതാണ്.
ബിജെപിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തിൽ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി വോട്ട് നേടാൻ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോൾ ഈ മണ്ണിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കൻമാരുടെ ഗൂഡാലോചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലൂടെ വ്യക്തമാകുന്നത്. വി. മുരളീധരൻ നടത്തിയത് സത്യപ്രതിഞ്ജ ലംഘനമാണ്. വി മുരളീധരന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
Story Highlights: dyfi against v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here