വാർണറിന്റെ പ്രതികാരം; ഡൽഹിക്ക് കൂറ്റൻ സ്കോർ
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 207 റൺസാണ് ഡൽഹി നേടിയത്. 92 റൺസെടുത്ത ഡേവിഡ് വാർണർ ഡൽഹിയുടെ ടോപ്പ് സ്കോററായി. 67 റൺസെടുത്ത റോവ്മൻ പവലും ഡൽഹിക്കായി തിളങ്ങി. ഇരുവരും നോട്ടൗട്ടാണ്.
മോശം തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. പൃഥ്വി ഷായ്ക്ക് പകരം ഓപ്പണിംഗിനിറങ്ങിയ മൻദീപ് സിംഗ് ആദ്യ ഓവറിലെ അഞ്ച് പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഓവർ മെയ്ഡനായി. മൂന്നാം നമ്പറിലെത്തിയ മിച്ചൽ മാർഷ് ചില മികച്ച ഷോട്ടുകളുമായാണ് തുടങ്ങിയതെങ്കിലും 10 റൺസെടുത്ത താരം ഷോൺ ആബട്ടിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ആബട്ട് തന്നെയാണ് മാർഷിനെ പിടികൂടിയത്.
രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും തൻ്റെ പഴയ ടീമിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച വാർണർ അനായാസം മുന്നോട്ടുകുതിച്ചു. മൂന്നാം വിക്കറ്റിൽ വാർണർക്കൊപ്പം ചേർന്ന ഋഷഭ് പന്തും നന്നായി ബാറ്റ് വീശി. 48 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഒടുവിൽ 16 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളും സഹിതം 26 റൺസെടുത്ത ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് ഗോപാലിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. ഇതിനിടെ 34 പന്തുകളിൽ വാർണർ ഫിഫ്റ്റി തികച്ചു.
അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ റോവ്മൻ പവൽ വാർണർക്കൊപ്പം ചേർന്ന് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഹൈദരാബാദ് ബൗളിംഗിനെ അനായാസം നേരിട്ട സഖ്യം ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചു. 30 പന്തുകളിൽ റോവ്മൻ പവൽ ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ അപരാജിതമായ 122 റൺസാണ് കൂട്ടിച്ചേർത്തത്.
Story Highlights: delhi capitals innings sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here