അമ്മക്കുരങ്ങിന് പ്രസവവേദന; മണ്ണുത്തി വെറ്ററിനറി കോളജിൽ സിസേറിയൻ
പ്രസവ അസ്വസ്ഥതകളെ തുടർന്ന് ജീവന്‍ ഭീഷണിയിലായ അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയില്‍ അപൂര്‍വയിനം മാര്‍മോസെറ്റ് വിഭാഗത്തില്‍പ്പെട്ട കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
കുന്നംകുളം സ്വദേശി ലൈസന്‍സ് എടുത്ത് വളര്‍ത്തുന്നതാണ് മൂന്നുവയസുള്ള കുരങ്ങ്.
അരക്കിലോ മാത്രമാണ് തൂക്കം. കറുപ്പും വെള്ളയുമാണ് നിറം. രണ്ടുലക്ഷത്തോളം രൂപ വിലവരും. കഴിഞ്ഞ രണ്ട് പ്രസവങ്ങളും സാധാരണമായിരുന്നു. ഓരോന്നിലും രണ്ട് കുട്ടികള്‍ വീതമുണ്ട്.
അള്‍ട്രാ സൗണ്ട് പരിശോധനയില്‍ മൂന്ന് കുട്ടികള്‍ക്കും ജീവനില്ലെന്ന് കണ്ടു. പ്രസവത്തിനുള്ള മരുന്ന് നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സിസേറിയന്‍ നടത്താന്‍ തീരുമാനിച്ചത്.
കേരളത്തില്‍ ആദ്യമായാണ് വളര്‍ത്തുകുരങ്ങിന് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് കുട്ടികള്‍ ഉള്ളതിനാല്‍ ഗര്‍ഭപാത്രം വികസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മണ്ണുത്തി അനിമല്‍ റീ-പ്രൊഡക്ഷന്‍ വിഭാഗം മേധാവി ഡോ. സി. ജയകുമാര്‍, അസിസ്റ്റന്റുമാരായ ഡോ. ഹിരണ്‍ എം. ഹര്‍ഷന്‍, ഡോ. മാഗ്‌നസ് പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Story Highlights: Pet monkey Obstetric surgery Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here