കടുത്ത അവഗണന നേരിട്ടു; പാര്‍ട്ടിക്കുള്ളില്‍ ചില ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കെ. വി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. നിലപാട് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളുമായി സംസാരിച്ചു. തനിക്കെതിരെയുള്ള നടപടി സംസ്ഥാന ഘടകത്തിന് എടുക്കാം എന്ന് പറഞ്ഞ് എഐസിസി കൈ ഒഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ചില ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കെ. വി തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
തൃക്കാക്കരയില്‍ വികസനം ചൂണ്ടിക്കാട്ടി ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങും. അഭിപ്രായ വ്യാത്യാസമുള്ളവരെ പുറത്താക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. ഉമാ തോമസുമായി വ്യക്തിപരമായ ബന്ധം എന്നുമുണ്ടാകുമെന്നും കെ വി തോമസ് വ്യക്തമാക്കി.
താന്‍ ഇടതുമുന്നണിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെങ്കിലും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന നിലപാടിലാണ് കെ വി തോമസ്. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടയെന്ന് വ്യക്തമാക്കിയ കെ വി തോമസ്, കോണ്‍ഗ്രസുകാരനായി തന്നെ നിലനിര്‍ത്തിയത് എഐസിസിയാണെന്നും പറഞ്ഞു.
അതേസമയം ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങുന്ന കെ വി തോമസ് അഭിനവ യൂദാസാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. രണ്ട് വളളത്തില്‍ കാല് വച്ച് മുന്നോട്ടുപോകാമെന്ന് വിചാരിക്കണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ഒരു വോട്ട് പോലും നേടാന്‍ കെ വി തോമസിനാകില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
കെ വി തോമസിന്റെ നിലപാടിനെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ സ്വാഗതം ചെയ്ത് രംഗത്തെത്തി. കെ വി തോമസിന്റെ വരവ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
Story Highlights: KV Thomas said that he was neglected by the Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here