വ്യാജ വിസ അനുവദിച്ചതിന് കോഴ വാങ്ങിയെന്ന കേസ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

വ്യാജ വിസ സംഘടിപ്പിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സിബിഐയുടെ സമന്‍സ്. ഇന്ന് രാവിലെയാണ് കാര്‍ത്തി ചിദംബരം യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്. ഡല്‍ഹിയിലെത്തി 16 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിലവില്‍ സിബിഐ സ്‌പെഷ്യല്‍ കോടതി അറിയിച്ചിരിക്കുന്നത്. സിബിഐ കസ്റ്റഡിയിലുള്ള സുഹൃത്ത് ഭാസ്‌കര രാമനൊപ്പം ഇരുത്തിയാകും കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുക.
നാളെയാണ് ഭാസ്‌കര രാമന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ചൈനീസ് പൗരന്മാര്‍ക്ക് അനധികൃതമായി വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസില്‍ സിബിഐ തയാറാക്കിയ എഫ്‌ഐആറില്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. ഭാസ്‌കരരാമന്‍, വികാസ് മഖാരിയ എന്നിവരേയും പ്രതിയാക്കിയിട്ടുണ്ട്.
പഞ്ചാബിലെ മാന്‍സ ആസ്ഥാനമായ കമ്പനി ഇടനിലക്കാരന്‍ വഴി കോഴ നല്‍കിയെന്നാണ് എഫ്‌ഐആറിലുള്ളത്. വിസ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തിയത്.
കാര്‍ത്തി ചിദംബരം 201014 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയാണ് സിബിഐയുടെ പുതിയ കേസിനാധാരം. 2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: cbi will question karthi chidambaram today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here