‘മുൻനിര തകര്‍ന്നു’, രാജസ്ഥാനെതിരെ ഗുജറാത്തിന് 131 റണ്‍സ് വിജയലക്ഷ്യം

ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 131 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്. ഗുജറാത്തിന് വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. സായ് കിഷോര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ദോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി യാഷ് ദയാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്‌സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി.
മികച്ച ടച്ചിലായിരുന്ന സഞ്ജുവിനെ ഹാർദിക് പാണ്ഡ്യയാണു വീഴ്ത്തിയത്. സായ് കിഷോർ തന്നെയായിരുന്നു ക്യാച്ചർ. മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാൻ വീഴ്ത്തിയപ്പോൾ, ജോസ് ബട്‌ലറെ ഹാർദിക് പാണ്ഡ്യയും പുറത്താക്കി. ബട്‌ലറുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പിടികൂടുകയായിരുന്നു. ബട്‌ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്‌മെയറും അശ്വിനും ക്രീസിലൊന്നിച്ചു.
രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹെറ്റ്‌മെയര്‍ തുടങ്ങിയെങ്കിലും താരത്തെ ഹാര്‍ദിക് പുറത്താക്കി. ഏഴാം ഓവറില്‍ 50 കടന്ന രാജസ്ഥാന്‍ 16.2 ഓവറിലാണ് 100 കടന്നത്. വാലറ്റക്കാർ വേഗത്തിൽ കൂടാരം കയറുമ്പോഴും റിയാന്‍ പരാഗ്(15 പന്തില്‍ 15) നടത്തിയ പോരാട്ടം രാജസ്ഥാനെ 130ല്‍ എത്തിച്ചു.
Story Highlights: ipl final updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here