‘പഞ്ചാബിൽ ആരും സുരക്ഷിതരല്ല’; ഗായകൻ്റെ കൊലപാതകത്തിൽ ആം ആദ്മിയെ വിമർശിച്ച് അമരീന്ദർ സിംഗ്

പഞ്ചാബി ഗായകൻ വെടിയേറ്റ് മരിച്ചതിന് പിന്നാലെ എഎപി സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും, കുറ്റവാളികൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച സിംഗ്, ഭഗവന്ത് മാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും, പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്നും കുറ്റപ്പെടുത്തി.
“സിദ്ധു മൂസ്വാലയുടെ ക്രൂരമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. പഞ്ചാബിൽ ക്രമസമാധാനം പൂർണമായും തകർന്നു. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ല. പഞ്ചാബ് സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബിൽ ആരും സുരക്ഷിതരല്ല!” അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
അടുത്തിടെ മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദു മൂസേവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു. തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്.
Story Highlights: nobody safe in punjab amarinder singh slams aap after singer shot dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here