തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി താരങ്ങളും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി താരങ്ങളും. നടനും സംവിധായകനുമായ ലാൽ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.
പടമുഗൾ ജമാഅത്ത് റെസിഡൻഷ്യൽ സ്കൂളിലായിരുന്നു ലാലിനും കുടുംബത്തിനും വോട്ട്. ബാലചന്ദ്രമേനോൻ, നിമിഷാ സജയൻ എന്നിവർക്കും വോട്ട് ഇവിടെയാണ്. ( lal renji panicker cast vote )
വ്യക്തിയെ നോക്കിയാണ് താൻ വോട്ട് രേഖപ്പെടുത്തിയതെന്നും താൻ ആരുടെയും കൂടെയല്ലെന്നും ലാൽ പറഞ്ഞു. താൻ വോട്ട് ചെയ്ത ആൾ എംഎൽഎ ആകുമെന്നും ലാൽ പറഞ്ഞു.
തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കറും വോട്ട് രേഖപ്പെടുത്തി. പ്രചാരണം കൊഴുത്തതുകൊണ്ട് തന്നെ പോളിംഗിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് ചെയ്യാൻ എത്തിയിരുന്നു. പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിൽ എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു.
കനത്ത പോളിംഗാണ് തൃക്കാക്കരയിൽ നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 32 ശതമാനം പിന്നിട്ടിരിക്കുകയാണ്.
എൽഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.
ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എൻഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷണൻ പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടർലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണൻ കൂട്ടിച്ചേർത്തു.
എല്ലാ ബൂത്തുകളിലും ഏഴ് മണി മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗൾ വോട്ട് ചെയ്തപ്പോൾ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടുരേഖപ്പെടുത്തി. യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഹൈബി ഈഡൻ എംപി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: lal renji panicker cast vote , mammootty , thrikakkara election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here