Advertisement

നനഞ്ഞ പുസ്തകവുമായി വിദ്യാലയത്തിലേക്ക്; ഒടുവിൽ സത്യം മനസിലാക്കി അവൾക്കായി സുരക്ഷിതമായ വീടൊരുക്കി…

June 11, 2022
Google News 1 minute Read

അറിവ് നേടൽ മാത്രമല്ല വിദ്യാഭ്യാസം. സഹജീവികളോടുള്ള സ്നേഹത്തിന്റെയും കരുണയുടേയുമെല്ലാം ആദ്യ പാഠങ്ങൾ നമ്മൾ നുകരുന്നതും വിദ്യാലയത്തിൽ നിന്നാണ്. ഇന്ന് പറയുന്നത് മുഹ്‌സീനയുടെ കഥയാണ്. മുഹ്‌സീനയുടെ മാത്രമല്ല, ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ അദ്ധ്യാപിക വരുത്തിയ മാറ്റത്തിന്റെ കഥ. അഞ്ചാലുംമൂട് സ്വദേശിനിയാണ് മുഹ്‌സീന. പ്രാക്കുളം എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. എന്നും നനഞ്ഞ പുസ്തകവുമായാണ് മുഹ്‌സീന സ്‌കൂളിൽ എത്തിയിരുന്നത്. ഇത് സ്ഥിരം കാഴ്ചയായി. മഴയില്ലാത്ത ദിവസങ്ങളിലും മുഹ്‌സീനയുടെ പുസ്തകം നനഞ്ഞു കാണപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക സി.എസ് ഗീതാകുമാരിയാണ് മുഹ്‌സീനയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്നത്.

പിതാവ് നഷ്ടപ്പെട്ട മുഹ്‌സീന ചോർന്നൊലിക്കുന്ന വീട്ടിൽ ഉമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. പുസ്തകം എങ്ങനെയാണ് ദിവസവും നനയുന്നത് എന്ന ചോദ്യത്തിന് മുഹ്‌സീനയുടെ മറുപടി ഇതായിരുന്നു. വസ്ത്രവും പുസ്തകവും നനയാതെ വയ്ക്കാൻ ഒരുമുറി ശരിയാക്കിത്തരുമോ? ഈ ചോദ്യം അധ്യാപികയെ ഏറെ വിഷമത്തിലാക്കി. ഭർത്താവ് കൃഷ്ണകുമാറുമായി ടീച്ചർ ഈ കാര്യം പങ്കുവെക്കുകയും അദ്ദേഹം അതു സ്നേഹസേനാ ചുമതലക്കാരൻ ഡോ. അനിൽ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ദുബായ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ പ്രമുഖന്റെ മുന്നിൽ ഡോ. അനിൽ മുഹമ്മദ് വിഷയം അവതരിപ്പിച്ചു.

മുഹ്‌സീനയുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞ ഡോക്ടർ സന്തോഷത്തോടെ വീട് നിർമിച്ചുനൽകാനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുത്തു. 580 ചതുരശ്ര അടി വിസ്തീർണത്തിൽ ഏഴുലക്ഷം രൂപ ചെലവിട്ടാണ് മുഹ്‌സീനയ്ക്ക് വീട് പണിതിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 20-ന് വീടിന് ശില പാകിയത്. വീട് പണിപൂർത്തിയാക്കി നൽകാനായതിൽ ഏറെ സന്തോഷമുെണ്ടന്ന് ഡോ. അനിൽ മുഹമ്മദും പറഞ്ഞു. ഇനി മുഹ്‌സീനയ്ക്ക് പുസ്തകം നനയാതെ സൂക്ഷിക്കാം. പേടിക്കാതെ ഉറങ്ങാം. നന്മയുള്ള ഒരു കൂട്ടം മനുഷ്യരുടെ പ്രവർത്തനത്തിന്റെ ഫലമായി ഈ ഏഴാം ക്ലാസ്സുകാരി സുരക്ഷിതമായ ഇടത്തിലേക്ക് മാറുകയാണ്…

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here