വിമാനത്തിലെ അതിക്രമം അപലപനീയം: മന്ത്രി ആൻറണി രാജു

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ അതിക്രമം അപലപനീയമെന്ന് ഗതാഗതമന്ത്രി മന്ത്രി ആൻറണി രാജു. ഇത്തരം ഭീകര സമരങ്ങളെ പൊതുസമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ നടത്തിയ ഭീകര സമരത്തെ പ്രതിപക്ഷനേതാവ് അംഗീകരിക്കുന്നുണ്ടോ എന്നും ആന്റണി രാജു ചോദിച്ചു.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം ട്വന്റിഫോറിനോട് ഇ പി ജയരാജന്‍ വിവരിച്ചു. വിമാനത്തില്‍വച്ച് പ്രവര്‍ത്തകര്‍ മദ്യപിച്ച് ബഹളം വച്ചപ്പോഴാണ് താന്‍ എഴുന്നേറ്റ് ചെന്ന് അവരെ തടഞ്ഞതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. മദ്യപിച്ച പ്രവര്‍ത്തകരെ വിമാനത്തില്‍ കയറ്റിവിട്ടിരിക്കുകയായിരുന്നു. ഇതാണോ യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെന്നും ഇതാണോ വി ഡി സതീശന്റെ പ്രതിഷേധമാര്‍ഗമെന്നും ഇപി ജയരാജന്‍ ചോദിച്ചു.
Story Highlights: minister antony raju response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here