യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ തെരുവ് യുദ്ധം; ഷാഫി പറമ്പിൽ ഉൾപ്പടെയുള്ളവരെ അറസ്റ്റുചെയ്ത് നീക്കി

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ തെരുവ് യുദ്ധം. പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് കോൺഗ്രസ് പ്രവർത്തകർ കമ്മിഷണർ ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും എൽ.ഡി.എഫിന്റെ ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു. ( Youth Congress – DYFI Conflict; Shafi Parambil and others were arrested )
കോഴിക്കോട് – പാലക്കാട് ദേശീയ പാതയും കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. തൃശൂർ സ്വരാജ് ഗ്രൗണ്ടിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടു. കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ തെരുവ് യുദ്ധമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് മുഖത്തും കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. അക്രമത്തോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾ അതിക്രമത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Youth Congress – DYFI Conflict; Shafi Parambil and others were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here