മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത് അട്ടിമറിയെന്ന് സ്പീക്കർ

നിയമസഭയിലെ പ്രതിഷേധം മൊബൈൽ ഫോണിൽ പകർത്തിയത് അട്ടിമറിയെന്ന് സ്പീക്കർ എംബി രാജേഷ്. സഭാ ടിവിയിൽ പ്രതിഷേധങ്ങൾ കാണിക്കേണ്ടതില്ല. സഭാ നടപടികൾ മാത്രം കാണിച്ചാൽ മതിയാവും. സഭയിൽ മാധ്യമവിലക്കെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും സ്പീക്കർ പറഞ്ഞു. (mb rajesh sabha tv controversy)
“സഭാ ടിവിയിൽ പ്രതിഷേധങ്ങൾ കാണിക്കേണ്ടതില്ല. സഭാ നടപടികൾ മാത്രം കാണിച്ചാൽ മതിയാവും. ആ സമയത്ത് ചോദ്യമുന്നയിക്കുന്നതാരാണോ അവരെ മാത്രം കാണിച്ചാൽ മതി എന്നതാണ് നിലപാട്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ കാണിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ ദൃശ്യങ്ങൾ എനിക്ക് അയച്ചുതന്ന്, ഇത് അനുവദനീയമാണോ എന്ന് ചോദിച്ചു. ഇത് ഗൗരവമുള്ളതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്. സഭാ ചട്ടങ്ങൾ നഗ്നമായി അട്ടിമറിയ്ക്കുന്നതിന് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ പാടില്ല. പാർലമെൻ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. പക്ഷേ, ഇവിടെ ലിബറലാണ്. അത് ദുരുപയോഗം ചെയ്യുകയാണ്.”- വാർത്താസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു.
നിയമസഭയിൽ മാധ്യമവിലക്കെന്ന വാർത്ത തെറ്റെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. വാർത്ത സംഘടിതവും ആസൂത്രിതവുമാണ്. സഭയിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. ചില മാധ്യമപ്രവർത്തകരെ വാച്ച് ആൻഡ് വാർഡ് തടയുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അത് പാടില്ലെന്ന് നിർദേശം നൽകി. അപേക്ഷിച്ച എല്ലാവർക്കും പാസ് പുതുക്കി നൽകിയിട്ടുണ്ട്. പഴയ പാസ് ഉണ്ടെങ്കിലും സഭയിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടാണ് മാധ്യമവിലക്ക് എന്ന് വാർത്ത നൽകിയതെന്നും സ്പീക്കർ കുറ്റപ്പെടുത്തി.
Story Highlights: speaker mb rajesh sabha tv controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here