‘ഇന്റർമീഡിയറി പദവി’ നഷ്ടപ്പെട്ടേക്കാം; രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് ട്വിറ്റർ..

രാജ്യത്ത് കൊണ്ടുവന്ന പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാൻ തയ്യാറെന്ന് ട്വിറ്റർ ഇന്ത്യ. കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി കമ്പനിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടർന്നാണ് ട്വിറ്ററിന്റെ നടപടി. ജൂലൈ നാലോടെ മുൻകാല ഉത്തരവുകളെല്ലാം നടപ്പാക്കണമെന്നായിരുന്നു കേന്ദ്രം നോട്ടിസ് അയച്ചത്. പലതവണ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടും ട്വിറ്റർ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് സർക്കാർ അന്ത്യശാസനം നൽകിയത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ജൂൺ 27 നാണ് നോട്ടീസ് അയച്ചത്.
ഇനിയും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഇന്ത്യയിലെ ‘ഇന്റർമീഡിയറി പദവി’ ട്വിറ്ററിന് നഷ്ടപ്പെട്ടേക്കാമെന്നും ഉപയോക്താക്കളുടെ അധിക്ഷേപകരമായ കമന്റുകൾക്കു കമ്പനി ബാധ്യസ്ഥരാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 2021 ൽ സർക്കാരിന്റെ അഭ്യർഥന പ്രകാരം ബ്ലോക്ക് ചെയ്ത എൺപതിലധികം ട്വിറ്റർ അക്കൗണ്ടുകളുടെയും ട്വീറ്റുകളുടെയും പട്ടിക കമ്പനി കൈമാറിയിരുന്നു. നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചും സർക്കാർ പലതവണ ട്വിറ്ററിന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
മധ്യവർത്തി പദവി നഷ്ടമായാൽ പിന്നീട് ട്വിറ്ററിൽ വരുന്ന എല്ലാ അഭിപ്രായ പ്രകടനങ്ങൾക്കും അവർ മാത്രമായിരിക്കും ഉത്തരവാദിയെന്നും നടപടികൾ പാലിക്കുന്നതു സംബന്ധിച്ച് ഇത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രം അറിയിച്ചു. ഇതോടെ സർക്കാർ പറയുന്ന നയങ്ങളും നിയമങ്ങളും അനുസരിക്കാൻ തയാറാണെന്ന് ട്വിറ്റർ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Story Highlights: twitter complies with centres final notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here