വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല; മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ( neet exam dress code controversy, Minister Veena George’s response )
ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചത് ക്രിമിനൽ കുറ്റമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നടപടി വേണം. ധിക്കാരപരമായ നടപടിയാണ് പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടികൾക്കെതിരെ ഉണ്ടായത്. സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു.
Read Also: കുരങ്ങുവസൂരി രോഗനിര്‍ണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജിൽ പരീക്ഷക്കെത്തിയ എല്ലാ പെൺകുട്ടികളുടെയും അടിവസ്ത്രമഴിച്ചെന്ന് പരാതിയുണ്ട്.
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷ എഴുതിച്ചതിനെതിരെ പരാതിക്കാരിയുടെ അച്ഛൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ മകൾ ഇനി ഒരിക്കലും നീറ്റ് പരീക്ഷയ്ക്കായി വരില്ലെന്ന് പറഞ്ഞതായി അച്ഛൻ ട്വന്റിഫോറിനോട് വ്യക്തമാക്കി. വിതുമ്പിക്കൊണ്ടാണ് അച്ഛൻ പ്രതികരിച്ചത്.
‘കഴിഞ്ഞ വർഷം ഈ പരീക്ഷ എഴുതിയതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങൾ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റൽ ഡിടക്ടർ ചെസ്റ്റിന്റെ അടുത്തേക്ക് വന്നപ്പോൾ ബീപ് സൗണ്ട് ഉണ്ടായി. അപ്പോൾ മകൾ പറഞ്ഞപ്പോൾ അടിവസ്ത്രത്തിന്റെ ഹുക്കാണ്, അത് പ്ലാസ്റ്റിക് ആയിരുന്നു. എന്നിട്ടും ബീപ് സൗണ്ട് അടിച്ചു. പക്ഷേ പ്ലാസ്റ്റിക് ആണെന്ന് അവർ കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതർ പറഞ്ഞു.
വസ്ത്രം മാറ്റാൻ ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്. ഒരേ സമയം പത്ത്-പന്ത്രണ്ട് കുട്ടികളാണ് അവിടെ നിന്നത്. പല കുട്ടികളും അഴിച്ച് മാറ്റാൻ സാധിക്കാതെ നിസഹായരായി കരയുകയായിരുന്നു. ചില കുട്ടികൾ അഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങാൻ പറ്റാതെയും നിൽകുന്നുണ്ടായിരുന്നു. നീറ്റ് ചട്ടം പാലിച്ചുള്ള പുതിയ വസ്ത്രമാണ് മകൾ ധരിച്ചിരുന്നത്. രണ്ടാം നിലയിലായിരുന്നു പരീക്ഷാ ഹാൾ. ഹാളിൽ പുരുഷന്മാരായിരുന്നു ഇൻവിജിലേറ്റേഴ്‌സ്. പരീക്ഷ കഴിഞ്ഞ പെൺകുട്ടി പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും ഇനി നീറ്റ് ഒരിക്കലും നീറ്റ് പരീക്ഷ എഴുതില്ലെന്ന്’- അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: neet exam dress code controversy, Minister Veena George’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here