വീട്ടുനായയെ കുളിപ്പിക്കാത്തതിന് പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം

പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുത്തു. ആളില്ലാത്ത സമയം വീട്ടിൽ കയറിയതിനാണ് എസ്പി പൊലീസുകാരനെ പിരിച്ചുവിട്ടത്. എന്നാൽ വീട്ടുനായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്നായിരുന്നു ആക്ഷേപം. ഈ ആക്ഷേപം ഉയർന്നതോടെയാണ് ഐജി ഇടപെട്ടത്.
ഇന്നലെയാണ് തൻ്റെ ഗണ്മാനായ ആകാശിനെ നവനീത് ശർമ സസ്പൻഡ് ചെയ്തത്. എന്നാൽ ഈ സസ്പൻഷൻ സേനയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചയായി. ശേഷം ഐജി അനൂപ് കുരുവിള ജോൺ ഈ സസ്പൻഷൻ തിരുത്തി ഉത്തരവിറക്കുകയായിരുന്നു. ഭക്തിവിലാസം റോഡിലെ ഒന്നാം നമ്പർ ക്വാർട്ടേഴ്സിലാണ് എസ്പിയുടെ വീട്. വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യൻ സ്വദേശിയായ ആകാശിനോട് വളർത്തുനായ്ക്കളുടെ വിസർജ്യം നീക്കാനും അവയെ കുളിപ്പിക്കാനും എസ്പി ആവശ്യപ്പെട്ടു. എന്നാൽ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷൻ എസ്ഐയെ വിളിച്ചുവരുത്തി എസ്പി ഗണ്മാനെതിരെ സ്പെഷ്യൽ റിപ്പോർട്ട് എഴുതിവാങ്ങിയെന്നാണ് ആരോപണം. ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോൾ എസ്പിയുടെ വീട്ടിലേക്ക് കയറിയെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചെന്നുമാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
സസ്പൻഷന് മണിക്കൂറുകൾക്കു ശേഷം ഇത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുന്നിൽ പരാതി ആയി എത്തി. തുടർന്നായിരുന്നു സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുക്കാൻ ഉത്തരവിട്ടത്.
Story Highlights: kerala police controversy pet dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here