ക്യാമ്പസിനെ ഇളക്കി മറിച്ച് ചാക്കോച്ചൻ; ഒരിക്കൽ കൂടി വൈറലായി “ദേവദൂതർ പാടി..”

മലയാളത്തിന്റെ പ്രിയ നായകനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിന് എക്കാലത്തെയും പ്രിയപ്പെട്ട ഹിറ്റുകൾ സമ്മാനിച്ച സിനിമയിലെ നായകൻ. ചോക്ലേറ്റ് പയ്യൻ വേഷങ്ങൾ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച പ്രിയ താരം. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റ്
കഥാപാത്രങ്ങളിലേക്ക് കൂടുമാറി കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മലയാള സിനിമാലോകം കാണുന്നത്. വേട്ട,അഞ്ചാം പാതിര, പട, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധയും അഭിനന്ദനവും നേടി.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി..” എന്ന ഗാനമാണ്. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്. ഇതേ ഗാനത്തിന് കോളേജ് കുട്ടികൾക്കൊപ്പം ചുവടുവെയ്ക്കുന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വേദിയിൽ പൊളിച്ചടക്കുന്ന ചാക്കോച്ചനെ കയ്യടികളോടെ സ്വീകരിക്കുകയാണ് കുട്ടികൾ.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബ്രണ്ണൻ കോളേജിൽ എത്തിയതായിരുന്നു ചാക്കോച്ചനും അണിയറപ്രവർത്തകരും. 37 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിൽ ഇറങ്ങിയ ‘ദേവദൂതർ പാടി’ എന്ന ഗാനം പുനർസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നിരിക്കുന്നത്.
നേരത്തെ ഗാനത്തിന് ചുവട് വെച്ചതിനെ പറ്റി കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്ന് താരം പറഞ്ഞു. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
Story Highlights: kunchacko boban dancing devadoothar padi with college students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here