Advertisement

‘ചേട്ടൻ ഞങ്ങളുടെ കൂടെ വന്നോളൂ, എൻ്റെ സീറ്റ് തരാം’, സഞ്ജുവിന്റെ ക്ഷണം അത്ഭുതപ്പെടുത്തി; അനുഭവം പങ്കിട്ട് പ്രമുഖ മാധ്യമ പ്രവർത്തകൻ

July 30, 2022
3 minutes Read

മൈതാനത്തിന് അകത്തും പുറത്തും ബാറ്റുകൊണ്ട് മാത്രമല്ലാതെ, നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും ആരാധക മനസ് കീഴടക്കിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും അദ്ദേഹത്തിൻ്റെ ആരാധക വൃന്ദം നമ്മേ അത്ഭുതപ്പെടുത്തുന്നതാണ്. ‘സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ’ എന്ന വാർത്ത കേൾക്കുമ്പോൾ സോഷ്യല്‍ മീഡിയയില്‍ ആരാധക ആഘോഷിക്കുന്നതും, മറിച്ചായാൽ ഇവർ ആഞ്ഞടിക്കുന്നതുമെല്ലാം ഒരു സ്ഥിരം കാഴ്ചയാണ്.

ഇപ്പോഴിതാ സഞ്ജുവിന്റെ വിനയത്തെയും നിഷ്‌കളങ്കമായ പെരുമാറ്റത്തെയുമെല്ലാം വാനോളം പുകഴ്ത്തിയിരിക്കുകയാണ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ വിമല്‍ കുമാര്‍. നിലവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അദ്ദേഹം വിന്‍ഡീസിലാണുള്ളത്. അവിടെ വച്ച് സഞ്ജുവുമായി സംസാരിച്ചപ്പോവുള്ള അനുഭവത്തെക്കുറിച്ചാണ് വിമല്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സഞ്ജു ഭാവിയിൽ ഇന്ത്യൻ നായകൻ ആകണമെന്ന് അദ്ദേഹം പറയുന്നു.

വിമല്‍ കുമാര്റിൻ്റെ വാക്കുകൾ:

“ഇന്ത്യൻ താരങ്ങൾ സൂപ്പർസ്റ്റാറുകൾ ആണെന്നും, അഹങ്കാരികളുമാണെന്ന് പൊതുവിൽ ഒരു ധാരണയുണ്ട്. ‘ഹലോ’ പറയാൻ മടിക്കുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തനായ ഒരാളെ ഞാൻ കണ്ടുമുട്ടി. ആ തരാം എന്നോട് കാണിച്ച സ്നേഹം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.. അവൻ്റെ പേര് സഞ്ജു സാംസൺ എന്നാണ്. വെസ്റ്റിൻഡീസ് പരമ്പര നടക്കുന്ന സ്ഥലത്തിന് കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്റ്റേഡിയത്തിൽ ഞാൻ നിൽക്കുകയായിരുന്നു. സഞ്ജുവും അവിടെയുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് കയറുന്ന സമയം ഞാൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചു.”

“ആദ്യ മത്സരം നടക്കുന്ന സ്റ്റേഡിയം ഇവിടെ നിന്നും വളരെ അകലെയാണല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് ഞാൻ പറഞ്ഞു. ഒരുമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യണമെന്നും, അവിടെ എത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അറിയിച്ചു. ‘ചേട്ടൻ എൻ്റെ കൂടെ വന്നോളൂ’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നെ പരിഹസിക്കുന്നതായാണ് ആദ്യം തോന്നിയത്. എന്നാൽ സഞ്ജു ആത്മാർത്ഥമായാണ് അത് പറഞ്ഞത്. ‘ചേട്ടന് ഞങ്ങളുടെ കൂടെ വരാൻ കഴിയില്ല?’ വളരെ നിഷ്കളങ്കമായി സഞ്ജു വീണ്ടും ചോദിച്ചു. ബിസിസിഐ ചട്ട പ്രകാരം മാധ്യമ പ്രവർത്തകർ അവരുടെ വാഹനങ്ങളിൽ കയറാൻ പാടില്ലെന്ന് ഞാൻ മറുപടി നൽകി..”

“ഞാൻ ഇന്ത്യയിൽ നിന്നാണോ വരുന്നത് അതോ ഇവിടെയാണോ കഴിയുന്നതെന്ന് സഞ്ജു ചോദിച്ചു. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പരമ്പര റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകനാണ് ഞാനെന്ന് സഞ്ജുവിനോട് പറഞ്ഞു. മൂന്നു വർഷം മുൻപ് സഞ്ജുവുമായി ഒരു ഇൻറർവ്യൂ നടത്തിയിട്ടുണ്ടെന്നും എന്നെ മനസ്സിലായോ എന്നും ഞാൻ ചോദിച്ചു. ‘ഇല്ല ചേട്ടാ ഓർമയില്ല’ വളരെ സത്യസന്ധമായി സഞ്ജു മറുപടി നൽകി. തങ്ങൾ ഒരുപാട് അഭിമുഖങ്ങൾ നൽകുന്നതാണെന്നും എന്നെ ഓർമ്മിക്കാൻ ഇടയില്ലെന്നും ഞാൻ പറഞ്ഞു.

“ചേട്ടൻ വരുന്നെങ്കിൽ ഞാൻ എൻറെ സീറ്റിൽ കൂടെ കൊണ്ടുപോകാം എന്ന് സഞ്ജു വീണ്ടും നിർബന്ധിച്ചു. രാഹുൽ ദ്രാവിഡോ, രോഹിത് ശർമയോ അല്ലെങ്കിൽ മറ്റേത് താരം ആവശ്യപ്പെട്ടാലും ജേണലിസ്റ്റുകൾക്ക് ബിസിസിഐയുടെ വാഹനത്തിൽ കയറാൻ പാടില്ലെന്ന് ഞാൻ വീണ്ടും അറിയിച്ചു. “ചേട്ടാ നമ്മൾ ഇന്ത്യക്കാരാണ്. ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ?” സഞ്ജു എന്നോട് പറഞ്ഞു. സഞ്ജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവനിൽ ഒരു ലീഡറെയാണ് ഞാൻ കണ്ടത്. രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരിലുള്ള അതേ ലീഡർഷിപ്പ് ക്വാളിറ്റി സഞ്ജുവിലും ദർശിച്ചു..”

“ഒരു നേതാവിന് വേണ്ടുന്ന കരുതലും സ്നേഹവും അവനിൽ ഉണ്ട്. ക്രിക്കറ്റിൽ വലിയ വലിയ താരങ്ങൾ ഉണ്ടാവുകയും, പിന്നീട് അവരെ വേഗം മറക്കുകയും ചെയ്യുന്നത് പതിവാണ്. സഞ്ജു എന്ന ക്രിക്കറ്റ് താരത്തെ മറന്നാലും, യഥാർത്ഥ മനുഷ്യൻ എന്ന രീതിയിൽ ഓർമിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരുന്ന സീരിയസുകളിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് കഴിയട്ടെ.. ഒപ്പം ഒരു ദിവസം ഇന്ത്യയുടെ ക്യാപ്റ്റനായി മാറട്ടെയെന്നും പ്രാർത്ഥിക്കുന്നു. ഈ ഓർമ എന്നും എനിക്കൊപ്പമുണ്ടാകും.”

Story Highlights: sanju samson invited me to travel with him in team bus journalist stunned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top