കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ഇന്ന് ഇന്ത്യയും പാകിസ്താനും നേർക്കുനേർ

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഇന്നത്തെ മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടതിനാൽ ഇന്ത്യക്കും പാകിസ്താനും ഇന്നത്തെ കളി നിർണായകമാണ്. ഇന്ത്യ ആദ്യ കളിയിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയപ്പോൾ പാകിസ്താൻ ബാർബഡോസിനു മുന്നിൽ വീണു. (commonwealth cricket india pakistan)
ആറാം നമ്പരിൽ ഹർലീൻ ഡിയോൾ കളിക്കാനിറങ്ങുന്ന ഇന്ത്യയുടെ മധ്യനിര തന്നെയാണ് പ്രശ്നം. സമയമെടുത്ത് ഇന്നിംഗ്സ് ബിൽഡ് ചെയ്യുന്ന ഹർലീനെ ആറാം നമ്പറിൽ പരീക്ഷിക്കുമ്പോൾ അത് താരത്തിനോടും ടീമിനോടും ചെയ്യുന്ന അനീതിയാണ്. പൂജ വസ്ട്രാക്കർക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നതെങ്കിലും സ്നേഹ് റാണ അല്പം കൂടി ഭേദപ്പെട്ട സെലക്ഷനാവും. ആദ്യ കളി തോറ്റത് ഓസ്ട്രേലിയയോടാണെന്ന് മനസ്സിലാക്കുമ്പോൾ ഒരുപരിധി വരെ പരാജയത്തിലെ നിരാശ മാറേണ്ടതാണ്. 158 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യം വച്ചിട്ടും 49 റൺസിന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടും ഓസ്ട്രേലിയ വിജയിച്ചു. അത് ഇന്ത്യൻ ബൗളിംഗിൻ്റെ പ്രശ്നമെന്നതിനപ്പുറം ഓസ്ട്രേലിയയുടെ മികവ് തന്നെയാണ്.
പാകിസ്താൻ ഇന്ത്യക്ക് അത്ര ഭീഷണിയാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാകിസ്താനെക്കാൾ ശക്തമായ ടീം ഇന്ത്യക്കുണ്ട്. ടീം മൊത്തത്തിൽ നിരാശപ്പെടുത്തിയെങ്കിലേ ഇന്ത്യ ഈ കളി പരാജയപ്പെടാനിടയുള്ളൂ.
ഗ്രൂപ്പ് എയിൽ ബാർബഡോസ് ആണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമി കളിക്കും.
Story Highlights: commonwealth games cricket india pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here