Advertisement

‘ഇടുക്കി മെഡിക്കൽ കോളേജിൽ100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി’ ; സർക്കാരിന്റെ ഇടപെടലിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി

July 31, 2022
Google News 2 minutes Read

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. (pinarayi vijayan about idukki medical college)

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കുകയായിരുന്നു. ഒരു സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെയും കരുത്താർന്ന ഇടപെടലിന്റെയും നേട്ടമാണ് ഇടുക്കി മെഡിക്കൽ കോളേജിലെത്തുന്നയുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി.
2015ൽ രണ്ടാമത്തെ ബാച്ച്‌ ഇടുക്കി മെഡിക്കൽ കോളേജിൽ പഠനം ആരംഭിക്കുമ്പോൾ പരിമിത സൗകര്യം മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. ക്ലിനിക്കൽ പരിശീലനം നിർബന്ധമായിരുന്ന രണ്ടാംവർഷത്തെ പഠനം പ്രതിസന്ധിയായിരുന്നതായി വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിരുന്നു.
എല്ലാ സൗകര്യവുമുറപ്പാക്കുമെന്നായിരുന്നു 2014ൽ അന്നത്തെ യുഡിഎഫ് സർക്കാർ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകിയത്. എന്നാൽ ക്ലിനിക്കൽ പോസ്‌റ്റിങ്‌ പോലും ലഭിക്കാതെ വിദ്യാർഥികൾ പ്രതിസന്ധിയിലായിലാകുന്ന അവസ്ഥയായിരുന്നു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട് ഇവിടെയുള്ള വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി തുടർപഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
അവിടെ നിന്നാണ് 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി നേടുന്ന ഇന്നത്തെ ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
എല്ലാതരത്തിലും മെഡിക്കൽ കോളേജിന് മാറ്റം അനിവാര്യമായിരുന്നു. കൃത്യമായ സൗകര്യങ്ങളോടുകൂടിയ ആശുപത്രി, ആക്കാദമിക ബ്ലോക്ക്, ജീവനക്കാർ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കി.
അത്യാഹിത വിഭാഗം ആരംഭിച്ചു.
കൂടുതൽ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. സി.ടി സ്‌കാൻ, ഡിജിറ്റൽ എക്‌സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ.
മെഡിക്കൽ കോളേജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ സർക്കാർ നിയമിച്ചിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐപി ആരംഭിച്ചു. അന്ന് 50 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതിയുണ്ടായിരുന്നെങ്കിൽ ഇന്നത് 100 സീറ്റുകളായി വർദ്ധിപ്പിക്കാൻ സാധിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കി ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും.
ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം യാഥാർത്ഥ്യമാക്കുകയെന്ന വീക്ഷണത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങിയത്. മെഡിക്കൽ കോളേജിന്റെ നൂനതകൾ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണൽ മെഡിക്കൽ കമ്മീഷന് അനുമതിയ്ക്കായി ശ്രമിച്ചത്.
സമയബന്ധിതമായി ഇടുക്കി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സർക്കാർ തലത്തിലുള്ള ഇടപെടൽ അതി ശക്തമായി നിലകൊണ്ടു. ഇത്തരത്തിൽ ഒരു സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെയും കരുത്താർന്ന ഇടപെടലിന്റെയും നേട്ടമാണ് ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിലെത്തുന്നത്.

Story Highlights: pinarayi vijayan about idukki medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here