Kerala Rain: പത്തനംതിട്ടയില്‍ അതിതീവ്ര മഴ; 48 മണിക്കൂറില്‍ 213 എംഎം മഴ പെയ്തു

പത്തനംതിട്ടയില്‍ അതിതീവ്ര മഴ തുടരുന്നു. 48 മണിക്കൂറില്‍ 213 എംഎം (മില്ലീമീറ്റര്‍) മഴ പെയ്തു. സീതത്തോട് മുണ്ടന്‍ പാറയില്‍ 320 എംഎം മഴ പെയ്തു. പമ്പാ, മണിമലയാര്‍ നദികളും അപകട നിലയിലാണ്. അച്ചന്‍കോവിലാറും അപകട നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 18 ക്യാംപുകളിലായി 310 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു ( Pathanamthitta 213 MM rainfall 48 hours ).
അതേസമയം, മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണശേഷി 156.36 മീറ്റര്‍.
കനത്ത മഴയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 10 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാല്‍ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ഇത്
മുന്‍നിര്‍ത്തി ഉച്ചയ്ക്ക് 12 ന് ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഓഗസ്റ്റ് ഒന്നിന് 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. 15 സെന്റീമീറ്റര്‍ കൂടി ഇന്ന് ഉയര്‍ത്തും. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.85 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.
അതേസമയം തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മിന്നല്‍പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, മങ്ങലം ഡാമുകളുടെ ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.
വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും നിലവില്‍ നാല് ഷട്ടറുകളും താഴ്ത്തി. ചാലക്കുടി പുഴയില്‍ ജലനിരപ്പുയര്‍ന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Story Highlights: Pathanamthitta received 213 MM rainfall in 48 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here