‘സത്യസന്ധതയാണ് മെയിൻ എന്ന് കള്ളൻ’; പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്

പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെയേല്‍പ്പിച്ച കള്ളന് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചത്.(honest thief taken money and sent documents to owner)
ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് മോഹനന്‍ പാറക്കടവിന്റെ പഴ്‌സ് കാണാതായത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയല്‍ രേഖകളും അടക്കം പഴ്‌സിലാണ് സൂക്ഷിച്ചത്. ഒടുവില്‍ കൂടെയുള്ള പ്രവര്‍ത്തകരില്‍ നിന്നും പണം വാങ്ങിയാണ് നാട്ടിലെത്തിയതെന്നും മോഹനന്‍ പറയുന്നു.
എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കാൾ. എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോയെന്ന് ചോദിച്ച് കോഴിക്കോട് തപാല്‍ ഓഫീസില്‍ നിന്നും ഫോണ്‍വന്നു. പഴ്‌സ് ലഭിച്ചിട്ടുണ്ട്, എന്നാല്‍ പണം അതിലില്ലെന്നും വിളിച്ചയാള്‍ അറിയിച്ചു. മോഹനന്റേത് ഉള്‍പ്പെടെ നാല് പഴ്‌സുകള്‍ പോക്കറ്റടിച്ച കള്ളന്‍ പണം കൈക്കലാക്കിയ ശേഷം തപാല്‍ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. പണം മാത്രം എടുത്ത്, കാര്‍ഡുകളും രേഖകളും തിരികെയേല്‍പ്പിച്ച ‘അജ്ഞാതനായ പോക്കറ്റടിക്കാരനോട്’ നന്ദി അറിയിച്ചിരിക്കുകയാണ് മോഹനന്‍ പാറക്കടവ്.
മോഹനന്‍ പാറക്കടവ് ഫേസ്ബുക്ക് പോസ്റ്റ്
നന്ദി …
പോസ്റ്റൽ വകുപ്പിനും പോക്കറ്റടിക്കാരനും …..
ചിന്തൻ ശിബിരം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കോഴിക്കോട് ബസ് ബസ്റ്റാന്റ് പരിസരത്തു നിന്നുമാണെന്ന് തോന്നുന്നു എന്റെ പേഴ്സ് കാണാതാവുകയായിരുന്നു .എല്ലാ ഐഡന്റിറ്റി കാർഡുകളും പേസ്‌സിനകത്തായിരുന്നു . വണ്ടിക്കൂലിക്കായി കരുതിയ 700 രൂപ പോയതിനേക്കാൾ സങ്കടം ഐ ഡി കാർഡുകൾ നഷ്ടപ്പെട്ടതിലാ.. . രാത്രിയിൽ ഡോക്ടർ ബാസിത്തിനെ വിളിച്ചുവരുത്തി നാട്ടിലെത്താനുള്ള പണം പണം കടം വാങ്ങി.ബസ്സിൽ കൂടെ കയറിയ ബാബു ഒഞ്ചിയവും കാവിൽ രാധാകൃഷ്ണനും ബസ് ചാര്ജും ചായയും വാങ്ങിത്തന്നു . എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കാൾ .
എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം , പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് കിട്ടിയിട്ടുണ്ടെന്നായിരുന്നു മറുപടി . കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത് . ഉണ്ടെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി . “പക്ഷേ പണമില്ല “, കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറായിരുന്നു വിളിച്ചത് , എന്റേത് ഉൾപ്പെടെ നാലോളം പേഴ്സുകൾ പോക്കറ്റടിക്കാരൻ പണമെടുത്ത ശേഷം തപാൽ ബോക്സിൽ നിക്ഷേപിച്ചു വത്രേ ., അങ്ങിനെയാണ് ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറിന് അവ കിട്ടുന്നത് .പോസ്റ്റൽ വകുപ്പിലെ എന്റെ സുഹൃത്തായ കരീം വളവിലും വിഷയത്തിൽ ഇടപെട്ടതോടെ എല്ലാം എളുപ്പമായി .
കഴിഞ്ഞ ദിവസം നാട്ടിലെ പോസ്റ്റ് ഓഫീസിൽ പേഴ്സ് എത്തി….
രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദി അറീച്ചു ….
പക്ഷെ , കാർഡുകളും രേഖകളും തിരിച്ചു തന്ന അജ്‌ജാതനായ പോക്കറ്റടിക്കാരനോട് നന്ദി പറയാതിരിക്കാനാവില്ലല്ലോ , …നന്ദി,കൂടെ തപാൽ വകുപ്പിനും …..
Story Highlights: honest thief taken money and sent documents to owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here