ഏഷ്യൻ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗ അന്തരിച്ചു

ഏഷ്യയിലെ സ്പ്രിൻ്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസായിരുന്നു. ക്യാൻസറിനോട് നാല് വർഷം പൊരുതിയാണ് ഡി വേഗ മരണത്തിനു കീഴടങ്ങിയത്. 1980കളിൽ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്ന ലിഡിയ ഫിലിപ്പീൻസിൻ്റെ അഭിമാന താരമായിരുന്നു.
കേരളത്തിൻ്റെ അഭിമാനമായ ഇന്ത്യൻ സ്പിന്നറും എംപിയുമായ പിടി ഉഷയും ഡി വേഗയും തമ്മിലുള്ള പോരാട്ടങ്ങൾ ശ്രദ്ധേയമായിരുന്നു. 100 മീറ്ററിൽ 11.28 സെക്കൻഡാണ് താരത്തിന്റെ മികച്ച സമയം. 23.35 സെക്കൻഡ് കൊണ്ട് 200 മീറ്ററും പൂർത്തീകരിച്ചിട്ടുണ്ട്. 1982 ഏഷ്യാ കപ്പിൽ ഉഷയെ പിന്തള്ളിയാണ് ഡി വേഗ സ്വർണം നേടിയത്. 87ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ 200 മീറ്ററിലും സ്വർണനേട്ടത്തിൽ നിന്ന് ഉഷയെ തടഞ്ഞത് ഡി വേഗ ആയിരുന്നു. അന്ന് വെറും അര സെക്കൻഡിനാണ് ഉഷയ്ക്ക് സ്വർണം നഷ്ടമായത്.
ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പുകളിൽ നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഡി വേഗ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യൻ ഗെയിംസിൽ ഒൻപത് സ്വർണവും രണ്ട് വെള്ളിയുമാണ് താരത്തിൻ്റെ സമ്പാദ്യം. 1994ൽ മത്സര രംഗത്തുനിന്ന് വിരമിച്ചു. 2018ലാണ് ക്യാൻസർ ബാധിതയാവുന്നത്.
Story Highlights: lydia de vega death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here