വിനയായത് മുളകുപൊടി വാങ്ങിയതും മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടതും; വികാരിയുടെ വീട്ടിലെ 50 പവൻ മോഷ്ടിച്ച കേസിൽ മകൻ കുരുങ്ങിയതിങ്ങനെ

കോട്ടയം കൂരോപ്പടയിൽ വികാരിയുടെ വീട്ടിൽ നിന്നും 50 പവൻ മോഷ്ടിച്ച കേസിൽ നിർണായക വഴിത്തിരിവായത് പ്രതി മുളകുപൊടി വാങ്ങിയതും മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടതും. പണവും സ്വർണവും കവർന്നത് സ്വന്തം മകൻ തന്നെയെന്ന ഞെട്ടിക്കുന്ന വിവരവും ഇതോടെ പുറത്തു വന്നു. ചോദ്യംചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്തമകൻ 35 വയസുകാരനായ ഷൈനു നൈനാൻ കോശിയാണ് കേസിൽ അറസ്റ്റിലായത് ( robbery at the priest’s house in Kottayam ).
വൈദികനായ ഇലപ്പനാൽ ഫാ.ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകൻ ഷൈനുവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു. വീടിനോടു ചേർന്ന ഷൈനുവിന്റെ സ്ഥാപനത്തിലാണ് മോഷ്ടിച്ച പണം സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണം ചെറിയ പാത്രത്തിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. ഇതും പൊലീസ് കണ്ടെത്തി.
ചൊവ്വാഴ്ച വൈകിട്ട് ഫാ. ജേക്കബും ഭാര്യ സാലിയും പള്ളിയിൽ പോയി തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം. 50 പവൻ സ്വർണവും ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിരുന്നു. ഇതിൽ 21 പവൻ വീടിന് സമീപത്ത് നിന്നുതന്നെ തിരിച്ചുകിട്ടി. കട്ടിലിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നാണു പണവും ആഭരണങ്ങളും എടുത്തത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യം മുതലെ വീടുമായി അടുപ്പം പുലർത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അങ്ങനെയാണ് ഒടുവിൽ പ്രതി ഷൈൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തിൽ തന്നെ ഷൈനുവിന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. മോഷണം നടക്കുന്ന സമയത്ത് പ്രതി ഒരു മണിക്കൂറോളം സമയം മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടിരുന്നു. എന്തിനാണ് ഈ സമയം മൊബൈൽ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടത് എന്ന ചോദ്യത്തിന് ഷൈനുവിന് ഉത്തരം പറയാനയില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സ്വയം സമ്മതിക്കുകയായിരുന്നു.
വലിയ കടബാധ്യതയുണ്ടായിരുന്നു ഷൈനു വീട്ടുകാർ അറിയാതെ അത് തീർക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. പലപ്പോഴായ മോഷണം നടത്തിയിരുന്ന ഷൈനു അത് പിടിക്കപ്പെടാതിരിക്കാൻ വേണ്ടി മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഡ്രാമ മോഡലിൽ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. അടുക്കള വാതിൽ പൊളിച്ച് കള്ളൻ അകത്തു കയറി എന്നറിയിക്കാൻ അടുക്കള വാതിലിലെ ലോക്ക് ഇളക്കി മാറ്റി. പൂട്ട് കുത്തിപൊളിച്ച് അകത്ത് കേറി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെങ്കിലും സ്പെയർ കീ ഉപയോഗിച്ച് പൂട്ട് തുറക്കുകയായിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തി.
മോഷണ പ്രതീതി സൃഷ്ടിക്കുന്നതിനായി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതിൽ പൊളിക്കുകയും വീടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തു. എന്നാൽ അലമാരയുടെ ഡോർ യഥാർത്ഥ താക്കോൽ കണ്ടെത്തി തുറക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കള്ളൻ രക്ഷപ്പെട്ടത് തെളിക്കുന്നതായി കള്ളൻ സഞ്ചരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച വഴിയിൽ ഇയാൾ സ്വർണം വിതറുകയും ചെയ്തു. കള്ളൻ ഓടി രക്ഷപെട്ടപ്പോൾ സ്വർണം വഴിയിൽ ചാടിയെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു ശ്രമം. അലമാരയിൽ 50 പവനിൽ കൂടുതൽ സ്വർണം ഉണ്ടായിരുന്നിട്ടും സ്വർണം ബാക്കി വച്ച് മോഷണം നടത്തിയതും മോഷ്ടാവിന് വീടുമായുള്ള ബന്ധം തെളിയിക്കാൻ ഇട നൽകി. മുളകുപൊടി വാങ്ങിയത് സമീപത്തെ കടയിൽ നിന്നുമാണെന്നും പൊലീസ് കണ്ടെത്തി.
സ്വർണ്ണവും പണവും വീടിന് എതിർവശത്തെ ബന്ധുവിന്റെ കടയിൽ നിന്നും കണ്ടെടുത്തു. കടയ്ക്ക് പിന്നിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
Story Highlights: What happened in the robbery at the priest’s house in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here