എഫ്ബിഐ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി
അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹിയോ നഗരത്തിലാണ് അക്രമി തോക്കുമായി എത്തിയത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്ബിഐ പരിശോധന നടത്തിയതിന് പിന്നാലെയാണ് ആക്രമണ ശ്രമം. ( Gunman Who Tried To Breach FBI Office Killed )
തോക്കുമായി എഫ്ബിഐ ഓഫീസിലേക്ക് അക്രമി എത്തുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമി, സ്ഥലത്തുനിന്ന് കാറിൽ കയറി രക്ഷപ്പെട്ടു. പൊലീസ് ഇയാളെ പിന്തുടർന്നു പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ അക്രമി, കാറിൽ നിന്ന് പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് അവസരവും നൽകിയെങ്കിലും ഇയാൾ വെടിവെപ്പ് തുടർന്നു. ഒടുവിൽ പൊലീസ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫ്ളോറിഡയിലുള്ള വീട്ടിൽ ഏതാനം ദിവസം മുൻപ് എഫ്ബിഐ പരിശോധന നടത്തിയിരുന്നു. എഫ്ബിഐ ഓഫീസിൽ അക്രമിയെത്തിയത് ഇതിനുപിന്നാലെയാണ്. അതേസമയം ട്രംപിന്റെ വീട്ടിൽ പരിശോധന നടത്തിയതിന് ശേഷം എഫ്ബിഐക്കെതിരെ ഭീഷണി മുഴക്കുന്നത് ശരിയല്ലെന്ന് ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. എന്നാൽ , ഇപ്പോഴത്തെ സംഭവത്തിന് ട്രംപിന്റെ വീട്ടിൽ നടത്തിയ പരിശോധനയുമായി ബന്ധമുണ്ടെന്ന പ്രചാരണത്തിന് സ്ഥിരീകരണമില്ല.
Story Highlights: Gunman Who Tried To Breach FBI Office Killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here