പൂട്ടിക്കിടക്കുന്ന വീടുകളിൽ പകൽ സമയത്ത് ഓട് പൊളിച്ചിറങ്ങി മോഷണം; തമിഴ്നാട് സ്വദേശി പിടിയിൽ

പൂട്ടിക്കിടക്കുന്ന വീടുകളിൽ പകൽ സമയത്ത് ഓട് പൊളിച്ചിറങ്ങി കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. തമിഴ്നാട് ശിവഗംഗ കാരക്കുടി തിരുവള്ളുവർ സ്ട്രീറ്റിൽ കെ. നാഗരാജകുമാരനെയാണ് (ഒട്ടേരി നാഗരാജ് -21) കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. പ്രതിയെ ചിറ്റൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജൂലായ് നാലിന് വെള്ളച്ചികുളം സ്വദേശി ജയപ്രകാശിന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. ജൂലായ് 29ന് വേലന്താവളം സ്വദേശിനി ജഗതാംബയുടെ വീട്ടിൽ നിന്ന് ഏഴുപവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും ആഗസ്റ്റ് 10ന് കൊഴിഞ്ഞാമ്പാറ കരുവപ്പാറ സ്വദേശി കമാൽ ഭാഷയുടെ വീട്ടിൽ നിന്ന് 10000 രൂപയും മോഷ്ടിച്ചു. ഇതിന് ശേഷമാണ് ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്.
Read Also: സ്കൂട്ടറിന്റെ സീറ്റിനടിയിൽ രണ്ട് കിലോ കഞ്ചാവ്; യുവാവ് അറസ്റ്റിൽ
തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി 20 മോഷണക്കേസുകളിൽ പ്രതിയാണ് കെ. നാഗരാജകുമാരൻ. വേലന്താവളത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി എം. സുന്ദരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Story Highlights: theft; A native of Tamil Nadu was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here