മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ല; മന്ത്രി വി.അബ്ദുറഹ്മാന്‍

മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. വിഴിഞ്ഞത്ത് നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പണി ഒരു സുപ്രഭാതത്തില്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കും. സമരം തുടങ്ങിയപ്പോള്‍ മാത്രമാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞത്. പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുകയാണ്. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം. നൂറുകണക്കിന് തീരദേശവാസികള്‍ ആണ് ഇന്നലെ ഉപരോധ സമരത്തിനെത്തിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടും സമരക്കാര്‍ അനുനയത്തിന് തയാറായിട്ടില്ല.
Read Also:വരമ്പില്‍ ചവിട്ടിയതിന് ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍
കനത്ത പ്രതിഷേധം നടക്കുന്നതിനിടെ മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം സ്ഥലം നല്‍കാന്‍ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്. ഈ മാസം 22നകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
Story Highlights: v abdurahiman about vizhinjam fishermen strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here