ലിംഗായത്ത് മഠത്തിലെ സന്യാസി തൂങ്ങിമരിച്ച നിലയിൽ

ലിംഗായത്ത് മഠത്തിലെ സന്യാസി തൂങ്ങിമരിച്ച നിലയിൽ. കർണാടക ബെലാഗവി ജില്ലയിലെ തൻ്റെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ചയാണ് ബസവ സിദ്ധലിംഗ സ്വാമി എന്ന സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ഗുരു മഡിവാളേശ്വർ മഠത്തിലെ സന്യാസിയായിരുന്നു ഇദ്ദേഹം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെയാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് സൂചനയുണ്ട്. എന്നാൽ, ഈ കുറിപ്പിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. കർണാടകയിലെ മഠങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളെപ്പറ്റി രണ്ട് സ്ത്രീകൾ സംസാരിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ്പ് കേട്ടതുമുതൽ സന്യാസി അസ്വസ്ഥനായിരുന്നു എന്ന് പൊലീസ് പറയുന്നു. ബസവ സിദ്ധലിംഗ സ്വാമിയെപ്പറ്റിയും ഇവർ ഓഡിയോ ക്ലിപ്പിൽ സംസാരിച്ചിരുന്നു.
ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം എന്നത് ശ്രദ്ധേയമാണ്. മുരുഗ ശരണരുവിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 26ന് മൈസൂരിവിൽ പ്രവർത്തിക്കുന്ന ഒരു ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ലിംഗായത്ത് മഠാധിപതിക്കെതിരെ ആദ്യം പോക്‌സോ കേസിൽ പരാതിപ്പെടുന്നത്. ജൂലൈമാസം മഠത്തിലെ ഹോസ്റ്റലിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസ് മഠം സ്ഥിതി ചെയ്യുന്ന ചിത്രദുർഗയിലെ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights: Lingayat seer found hanging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here