ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച: പ്രതി 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ; പിടിയിലായത് ‘പാണിയം ഗ്യാങ്ങി ‘ലെ മൈനാകം രാജേഷ്
ചാലക്കുടി പോട്ടയിൽ വീടുകയറി ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ സംഘത്തിലെ ഒരാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം പിടികൂടി. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട മെഴുവേലി വില്ലേജിൽ കുളനട തുമ്പമൺതാഴത്ത് മാമ്പിള്ളി വീട്ടിൽ മൈനാകം എന്നറിയപ്പെടുന്ന രാജേഷ് കുമാർ (39 വയസ്) ആണ് പിടിയിലായത്. ഇയാൾ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ( chalakkudy robber caught after 18 years )
പതിനെട്ടു വർഷങ്ങൾക്ക് മുൻപ് അതിരപ്പിള്ളിയിൽ ‘പാണിയം ഗ്യാങ്ങ്’ എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ക്രിമിനൽ സംഘം വിനോദ സഞ്ചാരികളെന്ന വ്യാജേനയെത്തുകയും പിറ്റേന്ന് ചാലക്കുടി പോട്ടയിലെത്തി പ്രവാസി മലയാളിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പണവും സ്വർണ്ണാഭരണങ്ങളും കൊള്ളയടിച്ച് കടന്നുകളയുകയുമായിരുന്നു.
ഏഴോളം പേരടങ്ങുന്ന കൊള്ളസംഘത്തിലെ മറ്റുളളവരെ പ്രത്യേകാന്വേഷണ സംഘം ഏതാനും മാസങ്ങൾക്ക് ശേഷം പിടികൂടിയിരുന്നു. രാജേഷ് വിദേശത്തേക്ക് കടക്കുകയും വർഷങ്ങളോളം അവിടെ കഴിയുകയുമായിരുന്നു. ഇയാൾ നാട്ടിലെത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷിന്റെ താമസ സ്ഥലം കണ്ടെത്തി എലവുംതിട്ട പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.
Story Highlights: chalakkudy robber caught after 18 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here