ഡ്രൈ ഡേ ദിനങ്ങളില്‍ ഇരട്ടി വിലയ്ക്ക് വില്‍ക്കാന്‍ സൂക്ഷിച്ചത് 39 കുപ്പി മദ്യം; രണ്ടുപേര്‍ അറസ്റ്റില്‍

ഡ്രൈ ഡേ ദിനങ്ങളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 കുപ്പി വിദേശ മദ്യവുമായി രണ്ടുപേരെ പോലീസ് പിടികൂടി. അനധികൃതമായി വിദേശ മദ്യം ഡ്രൈ ഡേ മുന്‍കൂട്ടി കണ്ട് ശേഖരിച്ചു വെച്ച് വില്‍പ്പന നടത്തി വന്നിരുന്ന രണ്ട് പേരെയാണ് കൊല്ലം കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര പുത്തന്‍തുറ ലക്കി മന്ദിരത്തില്‍ മുത്തു നായകം മകന്‍ ജീവല്‍കുമാര്‍(61), ആലപ്പാട്, വെള്ളനാതുരുത്ത്, കടവില്‍
ജനമേജയന്‍ മകന്‍ ജയമണി(54) എന്നിവരാണ് പോലീസ് പിടിയില്‍ ആയത്. (two arrested with 39 bottles of liquor in kollam)
കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ വെള്ളനാതുരുത്ത്, ആലപ്പാട് മേഖലയില്‍ വില്‍പ്പന നടത്താന്‍ 39 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 19.400 ലിറ്റര്‍ വിദേശ മദ്യവും മദ്യ വില്‍പ്പനയിലൂടെ സമ്പാദിച്ച 5000 രൂപയും ഇവരില്‍ നിന്നും പിടികൂടി. പലപ്പോഴായി ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ നിന്നും വാങ്ങി ശേഖരിച്ചു വന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ ഇരട്ടി വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍.
Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ ഇത്തരം അനധികൃത മദ്യ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. വെള്ളനാതുരുത്ത് ഐ.ആര്‍.ഇ മൈനിംഗ് ഏരിയയിലുള്ള ജീവല്‍കുമാറിന്റെ കടയുടെ പുറകില്‍ വച്ച് മദ്യ വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. കൂടുതല്‍ മദ്യ ശേഖരത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചു വരികയാണ്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അലോഷ്യസ്, എ.എസ്.ഐ മാരായ നന്ദകുമാര്‍, ഷാജിമോന്‍, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: two arrested with 39 bottles of liquor in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here