ഇറ്റലിയിലെ വെള്ളപ്പൊക്കത്തിൽ മരണം 10 ആയി

മധ്യ-കിഴക്കൻ ഇറ്റലിയിലെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. മഴ കെടുതിയിൽ മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേരെ കാണാനില്ലെന്നും റിപ്പോർട്ട്. വീടിൻ്റെ മേൽക്കൂരയിലും, മരത്തിൽ കയറിയുമാണ് ഡസൻ കണക്കിന് ആളുകൾ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അഡ്രിയാറ്റിക് കടലിനടുത്തുള്ള മാർഷെ മേഖലയിലാണ് മഴ കനത്ത നാശം വിതച്ചത്. 1300-ലധികം ബാർബറ നിവാസികളെ പ്രളയം ബാധിച്ചതായി മേയർ റിക്കാർഡോ പാസ്ക്വലിനി അറിയിച്ചു. “വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അമ്മയെയും മകളെയും കാണാതായി. പട്ടണത്തിലെ മറ്റൊരിടത്ത് അമ്മയുടെ കൈകളിൽ നിന്ന് ഒഴുകിപ്പോയ കുട്ടിയെ രക്ഷപ്പെടുത്തി. ഇതൊരു വാട്ടർ ബോംബായിരുന്നില്ല, മറിച്ച് സുനാമി ആയിരുന്നു” – റിക്കാർഡോ കൂട്ടിച്ചേർത്തു.
300 റോളം അഗ്നിശമന സേനാംഗങ്ങളെ രക്ഷാദൗത്യത്തിനായി വിന്യസിച്ചു. സെപ്തംബർ 15 വൈകുന്നേരം മുതലാണ് പ്രദേശത്തു കനത്ത മഴ ആരംഭിച്ചത്. അതേസമയം വെള്ളപ്പൊക്കത്തിൽ 10 പേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി പ്രീമിയർ മരിയോ ഡ്രാഗി റോമിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രക്ഷാപ്രവർത്തകരുടെ പ്രൊഫഷണലിസത്തിനും അർപ്പണബോധത്തിനും ധൈര്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു. 50 ഓളം പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു.
Story Highlights: Floods in Italy kill 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here