ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി; ലഫ്. ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. ഈ ചുമതലയിലെത്തുന്ന രണ്ടാമത്തെയാളാണ് അനിൽ ചൗഹാൻ. പ്രഥമ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ചതിന് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് നിയമനം നടക്കുന്നത്. ദേശീയ യുദ്ധ സ്മാരകത്തിൽ അനിൽ ചൗഹാൻ ആ പുഷ്പചക്രം അർപ്പിച്ചു. അനിൽ ചൗഹാൻ സ്ഥാനമേൽക്കുന്നതിനു സാക്ഷിയാവാൻ അദ്ദേഹത്തിൻ്റെ 92 വയസുള്ള പിതാവുമുണ്ടായിരുന്നു. (anil chauhan cds took)
Read Also: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും
അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മൂന്ന് സേനാവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന തിയേറ്റർ കമാൻഡിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കുക എന്നുള്ളതാണ്. കുറച്ചു നാളുകൾക്ക് മുമ്പ് പൂർത്തിയാകേണ്ടിയിരുന്ന തിയേറ്റർ കമാൻഡിൻ്റെ രൂപീകരണം ജനറൽ ബിപിൻ റാവത്തിൻറെ വീരമൃത്യു ഉണ്ടായ സാഹചര്യത്തിൽ വൈകുകയായിരുന്നു.
മൂന്ന് സേനാമേധാവികളുമായി അനിൽ ചൗഹാൻ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില കൂടിക്കാഴ്ചകൾ ഈ ആഴ്ച തന്നെ അദ്ദേഹം നടത്തും. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.
കര, നാവിക, വ്യോമ സേനകളിൽ നിന്നു വിരമിച്ചവരെയും സിഡിഎസ് നിയമനത്തിനു പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സു വരെയാണു സിഡിഎസിന്റെ സേവനകാലാവധി. 1981ൽ 11 ഗൂർഖ റൈഫിൾസിന്റെ ഭാഗമായി കരസേനയിൽ ചേർന്ന അനിൽ ചൗഹാൻ കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സേനയുടെ ഭീകരവിരുദ്ധ നടപടികൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലകളിലെ സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ), കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡ് മേധാവി തുടങ്ങിയ പദവികൾ വഹിച്ചു. പരമവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.
Read Also: ലഫ്ടനന്റ് ജനറൽ അനിൽ ചൗഹാൻ പുതിയ സംയുക്ത സൈനിക മേധാവി
കഴിഞ്ഞ വർഷം ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
Story Highlights: anil chauhan cds took over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here