കോടിയേരി കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃത്ത് ബന്ധങ്ങളെ കാത്തുസൂക്ഷിച്ച നേതാവ്; എൻ.കെ പ്രേമചന്ദ്രൻ
കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃത്ത് ബന്ധങ്ങളെ കാത്തുസൂക്ഷിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ഷ്ണനെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. സംഘർഷഭരിതമായ സാഹചര്യത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായ സംഘടനാ പാടവം പുലർത്തിയ നേതാവായിരുന്നു കോടിയേരി.
മുന്നണി മാറ്റം ഉണ്ടായിട്ടും കുടുംബ സൗഹൃദത്തിന് കോട്ടം വരാത്ത തരത്തിലുള്ള വിശാല മനസ്കതയായിരുന്നു കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നത്. വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കെട്ടുറപ്പിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ചാലക ശക്തിയായി പ്രവർത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്ന കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതേസമയം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതൽ തലശേരിയിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്കാരം നടത്തുന്നത്.
Read Also: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; സംസ്കാരം നാളെ പയ്യാമ്പലത്ത്
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
Story Highlights: N K Premachandran condolences Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here