Advertisement

‘ജനസംഖ്യാ നിയന്ത്രണ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം’: മോഹൻ ഭാഗവത്

October 5, 2022
Google News 3 minutes Read

ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം ആവശ്യമാണെന്ന് ആർഎസ്‌എസ് മേധാവി. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ‘മതപരമായ അസന്തുലിതാവസ്ഥ’, ‘നിർബന്ധിത മതപരിവർത്തനം’ തുടങ്ങിയ മൂലം രാജ്യം വിഭജിക്കപ്പെടും. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിലുള്ള സന്തുലിതാവസ്ഥ പ്രധാനമാണെന്നും അത് അവഗണിക്കാനാവില്ലെന്നും മോഹൻ ഭാഗവത്.

‘വിപുലമായ ആലോചനകൾക്ക് ശേഷമാണ് ജനസംഖ്യാ നയം തയ്യാറാക്കേണ്ടത്. അത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം. ജനസംഖ്യ കൂടുന്തോറും ഭാരം കൂടുമെന്നത് സത്യമാണ്. ജനസംഖ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു വിഭവമായി മാറും. 50 വർഷത്തിനുശേഷം നമ്മുടെ രാജ്യത്തിന് എത്ര പേർക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നും നാം പരിഗണിക്കേണ്ടതുണ്ട്. അതിനാൽ ജനസംഖ്യയുടെ സമഗ്രമായ നയം ഉണ്ടാക്കണം.’ – മോഹൻ ഭാഗവത് പറഞ്ഞു.

Read Also: ‘ബുംറയുടെ അഭാവം വലിയ തിരിച്ചടി’, ടി20 ലോകകപ്പിന് മുന്നോടിയായി ദ്രാവിഡ്

‘ശക്തിയാണ് സമാധാനത്തിന്റെ അടിസ്ഥാനം. നമ്മൾ സ്ത്രീകളെ തുല്യമായി കാണുകയും അവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നൽകി അവരെ ശാക്തീകരിക്കുകയും വേണം. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത എല്ലാ ജോലികളും മാതൃശക്തിക്ക് ചെയ്യാൻ കഴിയും. അതിനാൽ അവരെ പ്രബുദ്ധരാക്കുക, ശാക്തീകരിക്കുക, അവർക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുക, ജോലികളിൽ തുല്യ പങ്കാളിത്തം നൽകുക’ – ഭഗവത് കൂട്ടിച്ചേർത്തു.

‘കൊവിഡിന് ശേഷം നമ്മുടെ സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ഇത് കൂടുതൽ മെച്ചപ്പെടുമെന്ന് പ്രവചിച്ചിട്ടുണ്ട്. കായികരംഗത്തും നമ്മുടെ താരങ്ങൾ രാജ്യത്തിന് അഭിമാനമായി മാറുകയാണ്. മാറ്റമാണ് ലോകത്തിന്റെ ഭരണം, എന്നാൽ സനാതന ധർമ്മത്തിൽ ഉറച്ചുനിൽക്കണം. വിദ്യാർത്ഥികളെ നല്ല മനുഷ്യരാക്കാനും അവരിൽ രാജ്യസ്നേഹം വളർത്താനും പുതിയ വിദ്യാഭ്യാസ നയം സഹായിക്കും. കരിയറിന് ഇംഗ്ലീഷ് പ്രധാനമാണ് എന്നത് ഒരു മിഥ്യയാണ്.’ – അദ്ദേഹം വ്യക്തമാക്കി.

മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രസ്താവനകളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ചും വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ആർഎസ്എസ് മേധാവി പ്രതികരിച്ചു. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നും, ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവനകൾ നടത്തിയവർക്കുള്ള സന്ദേശമായാണ് അദ്ദേഹത്തിന്റെ പരാമർശം വിലയിരുത്തപ്പെടുന്നത്. നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.

എവറസ്റ്റ് കീഴടക്കിയ പത്മശ്രീ സന്തോഷ് യാദവിനെ ആർഎസ്എസ് വിജയദശമി ആഘോഷങ്ങളുടെ മുഖ്യാതിഥിയാക്കി. ഇതാദ്യമായാണ് ദസറ പരിപാടിയിൽ ഒരു സ്ത്രീയെ ആർഎസ്എസ് മുഖ്യാതിഥിയാക്കുന്നത്.

Story Highlights: RSS Chief Cites Religious Imbalance Calls For Population Control Law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here