രാത്രികാല വിനോദയാത്രകൾ നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

രാത്രികാല സ്കൂൾ, കോളജ് വിനോദയാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻ്റെ ഉത്തരവ്.
പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. സംസ്ഥാനത്ത് സ്കൂൾ, കോളജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു. വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും. ഇത്തരം പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഓവർ സ്പീഡും മയക്കവും ഡ്രൈവർമാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളിൽ വർധിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു. രാത്രി 9 ന് ശേഷവും രാവിലെ 6 ന് മുമ്പും യാത്ര ഒഴിവാക്കണമെന്ന് 2007ൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർക്കുലറിൽ ഉണ്ടായിരുന്നെങ്കിലും പുതിയ സർക്കുലറിൽ നിന്നും ഇത് ഒഴിവാക്കിയതായി മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
Story Highlights: Night excursions should be banned: Human Rights Commission seeks clarification
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here