വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം; അദാനി പോർട്ട്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം സമരം മൂലം തടസപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ അദാനി പോർട്ട്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗം ചര്‍ച്ച ചെയ്യും.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം മൂലം തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നത്. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് നേരത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളിയാണ് ഈ ശുപാര്‍ശയെന്ന് അതിരൂപത പ്രതികരിച്ചിരുന്നു.
Read Also: വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി; നിര്‍ദേശം അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍
വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Story Highlights: Vizhinjam Port Protest Government to talk with Adani Group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here