‘അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് റോസ്ലിൻ പോയതെന്ന് ഭർത്താവ് പറഞ്ഞു, പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല’; വീട്ടുടമ ട്വന്റിഫോറിനോട്

നരബലിയിൽ കൊല്ലപ്പെട്ട റോസ്ലിന്റെ തിരോധാനത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി റോസ്ലിനും ഭർത്താവും വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമ. റോസ്ലിനും ഭർത്താവുമായും നല്ല ബന്ധമായിരുന്നുവെന്നും വെറും 3 ആഴ്ച മാത്രമാണ് ഇരുവരും അവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്നും വീട്ടുടമ ട്വന്റിഫോറിനോട് പറഞ്ഞു. ( roslin house owner about human sacrifice )
‘കൊവിഡ് വന്നതിന് ശേഷം ഒരു വശം തളർന്ന് പോയിരുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണത്തിനൊന്നും നിന്നില്ല. മാത്രമല്ല അടുത്ത വീട്ടിലെല്ലാം മുൻപ് താമസിച്ചിരുന്നു. ആ വിശ്വാസത്തിലാണ് വീട് വാടകയ്ക്ക് കൊടുത്തത്. ഭർത്താവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു. വേറെ ശല്യമൊന്നും ഉണ്ടായിരുന്നില്ല. അഞ്ച് മാസത്തിൽ താഴെ മാത്രമാണ് അവർ വാടകയ്ക്ക് താമസിച്ചത്. എന്നാൽ കുറച്ച് നാൾ കഴിഞ്ഞ് റോസ്ലിനെ കാണുന്നില്ലെന്ന് അറിഞ്ഞു. റോസ്ലിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് പോയത്. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞിട്ടും റോസ്ലിൻ തിരിച്ചുവന്നില്ലെന്ന് ഭർത്താവ് വീട്ടുടമയോട് പറഞ്ഞു. പൊലീസിൽ പരാതിപ്പെടാൻ നിർബന്ധിച്ചിരുന്നു. പിന്നീട് ഭർത്താവിനെ വിളിച്ചുവെങ്കിൽ ഇയാൾ ഫോൺ എടുത്തില്ല’- വീട്ടുടമ ട്വന്റിഫോറിനോട് പറഞ്ഞു.
റോസ്ലിനും ഭർത്താവും വീട് വിട്ട് പോയതിന് ശേഷം ഒരു അജ്ഞാതൻ വന്ന് ഇരുവരേയും അന്വേഷിച്ചിരുന്നതായി വീട്ടുടമ പറഞ്ഞു. സുഹൃത്താണെന്ന് പറഞ്ഞാണ് അജ്ഞാതൻ അന്വേഷണം നടത്തിയത്.
പത്തനംതിട്ടയിലെ നരബലിയുടെ ഇരയാണ് റോസ്ലിനും. ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു 2 സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.
Story Highlights: roslin house owner about human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here