സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അംഗീകരിക്കില്ല; എൽദോസ് കുന്നപ്പിള്ളിലിനെതിരായ പരാതി അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

എൽദോസ് കുന്നപ്പള്ളിലിനെതിരായ പരാതിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായി അന്വേഷണം നടക്കും. കെപിസിസി പ്രസിഡന്റുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഒരുഘട്ടത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ എൽദോസ് കുന്നപ്പിള്ളിലിനെരായ പരാതി സത്യസന്ധമായ പരാതിയെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വനിതാ സെല്ലിനാണ് ആദ്യം പരാതി നൽകിയത്. എംഎൽഎക്കെതിരെയുള്ള പരാതിയായതിനാൽ കമ്മീഷണർക്ക് നൽകാൻ ആവശ്യപ്പെട്ടു. പരാതി നൽകിയതിന് ശേഷം ഒത്തുതീർപ്പിന് ശ്രമിച്ചു. പത്തുവർഷമായി കുന്നപ്പിള്ളിലുമായി പരിചയമുണ്ട്. കേസ് എടുക്കുന്നത് കോവളം സിഐ വൈകിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു.
കോവളത്ത് വെച്ച് എംഎൽഎ തന്നെ മർദിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. തന്നെ മർദിക്കുമ്പോൾ പിഎ ഡാവി പോൾ, ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു. കേസ് പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എംഎൽഎ പറഞ്ഞു. ഹണിട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കന്യാകുമാരിയിൽ കടലിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ തമിഴ്നാട് പൊലീസാണ് രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരി പറഞ്ഞു
മോശം വ്യക്തിയാണെന്ന് മനസിലായതോടെ എംഎൽഎയുമായി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പിന്നാലെ എൽദോസ് ശല്യപ്പെടുത്താൻ തുടങ്ങി. കോൺഗ്രസ് നേതാക്കളടക്കം തുടർന്ന് ഭീഷണിപ്പെടുത്തി. ഫോൺ താൻ പിടിച്ചുവെച്ചിരുന്നെങ്കിൽ എംഎൽഎക്ക് പരാതി നൽകാമായിരുന്നു. ലൈംഗിക പരാതിയുണ്ടോ എന്ന ചോദ്യത്തിന് പിന്നീട് മറുപടി പറയുമെന്നും മജിസ്‌ട്രേറ്റിന് മൊഴി കൊടുത്തതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.പ്രചരിക്കുന്നതുപോലെ തനിക്കെതിരെ ചീറ്റിംഗ് കേസ് ഇല്ല. എംഎൽഎയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് പരാതി നൽകിയത്. എൽദോസ് മദ്യപാനിയാണെന്നും യുവതി കൂട്ടിച്ചേർത്തു.
Story Highlights: Ramesh Chennithala on Assault complaint MLA Eldhose Kunnappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here