സൗദിയില്‍ റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ലംഘിച്ച നിരവധി റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സൗദിയില്‍ റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ലംഘിച്ച നിരവധി റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. രണ്ട് വര്‍ഷത്തിനിടെ നാനൂറിലേറെ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് ( MHRSD cancels licenses recruitment firms ).
റിക്രൂട്ട്മെന്റ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച 7 റിക്രൂട്ടിംഗ് കമ്പനികളുടെ ലൈസന്‍സ് പിന്‍വലിക്കാന്‍ സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. 8 റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ അന്തിമ തീരുമാനം ആകുന്നത് വരെ അവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനും തീരുമാനിച്ചു.
കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിയമലംഘനം നടത്തിയ 400-ലധികം റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ ലൈസന്‍സ് മന്ത്രാലയം റദ്ദാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ നടപടി.
തൊഴില്‍ അവകാശങ്ങളുടെ ലംഘനം, മനുഷ്യക്കടത്ത്, തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാതിരിക്കല്‍ തുടങ്ങിയവ ഗുരുതരമായ നിയമലംഘനമായി മന്ത്രാലയം കണക്കാക്കുന്നു. ഇത്തരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യല്‍, ബാങ്ക് ഗ്യാരണ്ടി ലിക്വിഡേറ്റ് ചെയ്യല്‍ തുടങ്ങിയ നടപടികള്‍ക്ക് പുറമെ തൊഴിലാളികളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്യും. ഭരണപരമായ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തിരുത്താന്‍ 60 ദിവസത്തെ സാവകാശം അനുവദിക്കുകയും, ഇത്രയും കാലം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്യും.
അതേസമയം, സൗദിയില്‍ കണ്‍സള്‍ട്ടിംഗ് മേഖലയിലെ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. അടുത്ത ഏപ്രില്‍ 6 മുതല്‍ ഈ മേഖലയില്‍ 35 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കണം എന്നാണ് നിര്‍ദേശം. പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്.
കണ്സള്റ്റിംഗ് മേഖലയില്‍ സ്വദേശീവല്ക്കരണം നടപ്പിലാക്കുമെന്ന് ഇന്നലെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം അടുത്ത ഏപ്രില്‍ 6-നാണ് കണ്സള്റ്റിംഗ് മേഖലയിലെ സ്വദേശീവല്ക്കരണം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 35 ശതമാനം സൗദിവല്‍ക്കരണമാണ് ഈ തസ്തികകളില്‍ നടപ്പിലാക്കേണ്ടത്. കമ്പ്യൂട്ടര്‍ കണ്സള്റ്റിംഗ്, ഫിനാന്‍സ്, സക്കാത്ത് ആൻഡ് ടാക്സ്, ലേബര്‍, സീനിയര്‍ മാനേജ്മെന്റ്, സ്പോര്‍ട്ട്സ്, അക്കൗണ്ടിംഗ്, ബിസിനസ് പോളിസി, അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്നീ മേഖലകളിലെ അഡ്വൈസറി സ്ഥാപനങ്ങള്‍ക്ക് പദ്ധതി ബാധകമാണ്.
കൂടാതെ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഇന്‍ഫൊര്‍മേഷന്‍, ഫയര്‍ പ്രിവന്‍ഷന്‍ ആൻഡ് പ്രൊട്ടക്ഷന്‍, എഞ്ചിനീയറിംഗ് ആൻഡ് ആര്‍ക്കിടെക്ചര്‍, അര്‍ബന്‍ പ്ലാനിംഗ് എഞ്ചിനീയറിംഗ്, റോഡ് എഞ്ചിനീയറിംഗ്, ബ്രിഡ്ജ്, ടണല്‍, ഇലക്ട്രിക്കല്‍, പര്യവേക്ഷണം, സുരക്ഷ, കെമിക്കല്‍ ആൻഡ് ഇന്‍ഡസ്ട്രിയല്‍ മേഖലകളിലെ കണ്സള്റ്റിംഗ് തസ്തികകളിലും സൗദിവല്‍ക്കരണം നടപ്പിലാക്കണം. ഓയില്‍ ആൻഡ് ഗ്യാസ്, റെയില്‍വേ, സീപോര്‍ട്ട്, വാട്ടര്‍ ആൻഡ് സീവേജ്, ട്രാന്‍സ്പോര്‍ട്ട്, ഏവിയേഷന്‍, എയര്‍പോര്‍ട്ട്, മീഡിയ സ്റ്റഡീസ്, കസ്റ്റംസ്, മൈനിംഗ് തുടങ്ങിയ മേഖലകളിലും എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിങ് തസ്തികകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കണം.
ലേബര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ തൊഴിലിന് പകരം ചെയ്യുന്ന ജോലിയാണ് സൗദിവല്‍ക്കരിക്കുക എന്നും ചെയ്യുന്ന ജോലി ലേബര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ നിന്നും വ്യത്യസ്ഥമാണെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Story Highlights: MHRSD cancels licenses recruitment firms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here