ദയാബായിയുടെ സമരം; ഒത്തുതീർപ്പിന് സർക്കാർ, പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ. പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജ്, സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു എന്നിവരെ ക്ലിഫ് ഹൌസിലേക്ക് വിളിപ്പിച്ചു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയാണ്.
കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാനാവശ്യം.
ജില്ലയിൽ ആശുപത്രിസംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. എന്നാൽ സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ ചെയ്തത്.
Read Also: ആരോഗ്യസ്ഥിതി മോശം; ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി
ജീവൻപോയാലും കുഴപ്പമില്ലെന്ന നിലപാടിൽ പട്ടിണിസമരം തുടരുകയാണ് ദയാബായി. പലതവണ പോലീസെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കുമാറ്റിയിരുന്നു. ആശുപത്രിക്കിടക്കയിലും നിരാഹാരംതുടർന്നു. യു.ഡി.എഫ്. നേതാക്കൾ മുതൽ മനുഷ്യാവകാശ സംഘടനകൾവരെ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റു നടയിൽ എത്തിയിരുന്നു.
Story Highlights: Govt to compromise Dayabai’s hunger strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here