‘കേരളമൊന്നാകെ ഒപ്പം നിന്നപ്പോള്‍ കണ്ണുനിറഞ്ഞു, ട്വന്റിഫോറിന് നന്ദി’; വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം ജീവിച്ച ഹര്‍ഷിന പറയുന്നു

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം ജീവിച്ച് ഒടുവില്‍ നടപടിയുണ്ടാകുണ്ടായപ്പോള് വൈകാരികമായായിരുന്നു കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ പ്രതികരണം. തനിക്ക് നീതി ലഭിക്കുന്നതിനായി ആദ്യ ഘട്ടം മുതല്‍ ഒപ്പം നിന്ന ട്വന്റിഫോര്‍ ന്യൂസിനോട് ഹര്‍ഷിന നന്ദി പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്ത വന്നതിന് പിന്നാലെ കേരളം മുഴുവന്‍ തനിക്കൊപ്പമുണ്ടെന്ന് തെളിയിക്കുന്ന കമന്റുകള്‍ കണ്ട് തന്റെ കണ്ണ് നിറഞ്ഞുവെന്നാണ് ഹര്‍ഷിന പറയുന്നത്. (scissors trapped in stomach for 5 years harshina response )
ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന അന്വേഷണത്തില്‍ മാത്രമേ തനിക്ക് വിശ്വാസമുള്ളൂവെന്ന് ഹര്‍ഷിന പറയുന്നു. മെഡിക്കല്‍ കോളജ് നടത്തുന്ന അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും വിളിച്ചില്ല. താന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വിട്ടുമാറി പയ്യെ സുഖം പ്രാപിച്ചുവരികയാണെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ അന്വേഷണ സംഘത്തില്‍ ജോയിന്റ് ഡയറക്ടര്‍ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന് എന്നിവരാണുള്ളത്.
Read Also: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് യുവതി
വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിന്മേല് അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചെന്ന് വരെ ഹര്‍ഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സിടി സ്കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
Story Highlights: scissors trapped in stomach for 5 years harshina response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here