കെഎസ്‌യു നേതാവിനെതിരെ കാപ്പ; മാതാവിന്റെ ഹർജി നാളെ അടിയന്തരമായി പരിഗണിക്കാൻ സുപ്രിംകോടതി

കെഎസ്‌യു നേതാവിനെതിരെ കാപ്പ ചുമത്തിയ സംഭവത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ബുഷര്‍ ജംഹറിന്റെ മാതാവ് ജഷീല.ടി.എം നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കെഎസ്‌യു കോഴിക്കോട് ജില്ല സെക്രട്ടറി ബുഷര്‍ ജംഹറിനെ കഴിഞ്ഞ ജൂൺ 27 നാണ് കാപ്പ നിയമം ചുമത്തി തടങ്കലിലാക്കിയത് ( Kappa against KSU leader ).
കാപ്പ അഡ്വൈസറി ബോർഡുൾപ്പെടെ ചട്ടങ്ങൾ കാറ്റിൽപറത്തിയെന്നാണ് ആരോപണം. ഇതോടെ നൂറ്റിപ്പത്ത് ദിവസമായി തടങ്കലിൽ കഴിയുകയാണ് ബുഷർ. കാപ്പ ചുമത്തിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാപ്പ ബോർഡിനെ സമീപിച്ചിട്ട് 75 ദിവസമായെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. 14 ദിവസത്തിനകം ഉത്തരവിറക്കണമെന്നാണ് ചട്ടം. ഉടൻ ഉത്തരവിറക്കണമെന്ന ഹൈക്കോടതി ഉത്തരവും പാലിച്ചില്ല. ഇതോടെ മാതാവ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
കാപ്പയ്ക്കെതിരായ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും. കാപ്പ രാഷ്ട്രീയ പ്രേരിതമെന്ന് വിദ്യാർഥിയുടെ മാതാവ് ഹർജിയിൽ ആരോപിച്ചു.
കേരള ലോ അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹര്‍. കെഎസ്‌യുവിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും, കെപിസിസിയുടെ കായിക വേദിയുടെ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റുമാണ് ബുഷര്‍ ജംഹര്‍ എന്ന് അമ്മ ജഷീല സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഷ്ട്രീയനേതാവ് ആയതിനാലും, രാഷ്ട്രീയ അഭിപ്രായങ്ങള്‍ ധൈര്യത്തോടെ പ്രകടിപ്പിക്കുന്നതിനാലുമാണ് കാപ്പ ചുമത്തിയതെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി അടിയന്തിരമായി നാളെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ബേല.എം.ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് തീരുമാനിച്ചത്.
ബുഷര്‍ ജംഹര്‍ അറിയപ്പെടുന്ന റൗഡിയാണെന്നാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഐജിയും, ജില്ലാ പൊലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. പതിനൊന്ന് കേസുകളാണ് ബുഷര്‍ ജംഹറിന് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് കാപ്പ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ആണെന്നും, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാപ്പ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Story Highlights: Kappa against KSU leader; Supreme Court to urgently consider mother’s petition tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here