പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
യുവതിയുടെ പീഡന പരാതിയിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
എൽദോസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹം കെപിസിസിക്ക് സമർപ്പിച്ച വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ല എന്നാണ് കെ പി സി സി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
Read Also: എൽദോസ് കുന്നപ്പിള്ളില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
ജാമ്യ ഉത്തരവിൽ കോടതി അദ്ദേഹത്തിനു നൽകിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കാൻ എം.ൽ.എയ്ക്ക് അവകാശമുണ്ട്. കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights: Eldhose Kunnappilly suspended from Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here