Advertisement

സംഘപരിവാർ തീരുമാനങ്ങൾ നടപ്പാക്കാനാണ് ​ഗവർണർ ശ്രമിക്കുന്നത്; ഇ.പി ജയരാജൻ

October 23, 2022
Google News 2 minutes Read
EP Jayarajan criticizes Arif Mohammad Khan

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട ചാൻസിലറുടെ നടപടി അസാധാരണമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സംഘപരിവാർ തീരുമാനങ്ങൾ നടപ്പാക്കാൻ ചാൻസിലർ തന്റെ അധികാരത്തെ ദുർവിനിയോഗിക്കുന്നു എന്നാണ് ഈ നീക്കത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. ആർ.എസ്.എസ് തലവനുമായി തൃശൂരിൽ നടത്തിയ കൂടിക്കാഴ്ചയുടെ തീരുമാനങ്ങളാണോ ചാൻസിലർ കേരളത്തിൽ നടപ്പാക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ( EP Jayarajan criticizes Arif Mohammad Khan ).

സർവകകാലാശാലകളെ വരുതിയിലാക്കി രാജ്യത്തെ ആകെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാർ നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്. ഈ ഫാസിസ്റ്റ് സമീപനത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ചാൻസിലറുടെ നടപടികൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തിനെതിരെ രംഗത്തിറങ്ങും.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പ്രൈമറിതലം മുതൽ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം എല്ലാം ഹൈടെക് ആയി. എല്ലാ പൊതു വിദ്യാലയങ്ങളും ആധുനികവൽക്കരിച്ചു. ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിച്ചു. ഹയർസെക്കന്ററിയിലും കോളേജുകളിലും ഉന്നതവിദ്യഭാസ രംഗങ്ങളിലും പുതിയ കോഴ്സുകൾ ആരംഭിച്ചു. ഐ.ടി മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. വിദേശരാജ്യങ്ങളിലെ അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടേയും ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചു. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗം എടുത്തുനോക്കിയാൽ നൈപുണിക വിദ്യാഭ്യാസം നേടി പഠിക്കുമ്പോൾ തന്നെ പരിശീലനം നേടി നല്ലജോലികളിലേക്ക് എത്തുന്ന രീതിയിലേക്ക് വളർന്നു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേകം ശ്രദ്ധ നൽകുന്നതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കി ആവശ്യമായ സഹായങ്ങളും നൽകി. എയ്ഡഡ് സർക്കാർ മേഖലയിൽ വിദ്യാഭ്യാസ രംഗം പടിപടിയായി ഉയരുകയാണ്. രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് ഒന്നാമതാണ് കേരളം.

Read Also: വി.സിമാരുടെ കൂട്ടരാജി ആവശ്യം; ​ഗവർണർക്ക് മറുപടി നൽകാൻ നാളെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

ഈ അഭിവൃദ്ധിയെ പ്രോത്സാഹിപ്പിച്ച് ഇവയെല്ലാം ഏകോപിപ്പിച്ച് വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തലാണ് യൂണിവേഴ്സിറ്റികളുടെ ചുമതല. ഈ ചുമതല കൃത്യമായി നിർവ്വഹിച്ച് കേരളത്തിലെ സർവ്വകലാശാലകൾ മാതൃകാപരമായി മാറി. ഇന്ന് സർവകലാശാലകൾ പ്രശസ്തിയിലേക്ക് ഉയരുകയാണ്. ഈ സാഹചര്യത്തിൽ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനുളള നടപടിയാണ് ചാൻസിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

എന്നാൽ കേരളത്തിലെ ചാൻസിലർ ഉന്നത വിദ്യാഭ്യാസമേഖലയെ ആകെ അലങ്കോലപ്പെടുത്തുകയാണ്‌. അതിന്റെ ഭാഗമായി തലപ്പത്ത് രാഷ്ട്രീയ ഇടപെടലുകൾ നടത്തുക, വൈസ്ചാൻസിലർമാരെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്ത് ആകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതൊന്നും വിദ്യാഭ്യാസ മേഖലയിലെ സവിശേഷമായ നടപടികളല്ല.

രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് ചാൻസിലർ പ്രവർത്തിക്കുന്നത്. സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും കൊടി കുത്തി വാഴുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ പുതിയ തലമുറയിൽ ശാസ്ത്രബോധം വളർത്തിയെടുക്കണം. എന്നാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തിരുകി കയറ്റി ബിജെപിയും ആർ.എസ്‌.എസ്സും സംഘപരിവാരവും വിദ്യാർത്ഥികളെ വഴിതെറ്റിക്കുകയാണ്. ശാസ്ത്രബോധത്തിൽ നിന്ന് അവരെ മാറ്റി വിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും നയിച്ച് അവരുടെ ബുദ്ധിവികാസത്തെ മരവിപ്പിക്കുകയാണ്. ഇങ്ങനെ പ്രവർത്തിക്കുന്ന സംഘപരിവാർ, എല്ലാവർക്കും വിദ്യാഭ്യാസം നൽകി ശാസ്ത്രചിന്ത വളർത്തി തലമുറയെ ചിന്താശേഷിയുള്ളവരാക്കി അഭൃവിദ്ധിയിലേക്ക് നയിക്കുന്ന കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണ്. അതിന് ചാൻസിലറും കൂട്ടു നിൽക്കുന്നു.

ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളെയാണ് ഇന്നലെ ഐ.എസ്‌.ആർ.ഒ ഭ്രമണപഥത്തിൽ എത്തിച്ചത്. ആ ഐ.എസ്‌.ആർ.ഒ യുടെ ചെയർമാൻ കേരളീയനാണ്. ഇതൊക്കെയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സവിശേഷതകൾ. അങ്ങിനെയുള്ള ഈ കാലഘട്ടത്തിൽ എന്തിനാണ് ഈ വിദ്യാഭ്യാസ മേഖലയെ അലങ്കോലപ്പെടുത്തി അശാന്തിയുടെ കാലമായി മാറ്റുന്നത്. അരാജകവാദികൾക്കും വർഗ്ഗീയ ശക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾക്ക് വിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള നടപടികളാണ്‌ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ മേന്മയേയും ഗുണനിലവാരത്തേയും ഇല്ലാതാക്കി വരും തലമുറയെ വഴിതെറ്റിക്കാനുള്ള ബുദ്ധിയാണ് ഇതിന് പിന്നിൽ പ്രകടമായി കാണുന്നത്. ഏതെങ്കിലും ഒരു പാർട്ടിയുടേയോ മുന്നണിയുടെയോ പ്രശ്നമായിട്ട് മാത്രമല്ല, കേരള സമൂഹത്തിന്റെ ആകെ പ്രശ്നമായിട്ടാണ് ഇതിനെ കാണേണ്ടത്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ചാൻസിലറുടെ ഈ നടപടികൾ കേരളത്തിന്റെ ഭാവിയെ തകർക്കും.

രാജ്യത്തെ ആകെ ഹിന്ദുത്വ വൽകരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാൻ വിദ്യാഭ്യാസ രംഗത്തെ തകർക്കുക എന്ന നയമാണ് സംഘപരിവാർ സ്വീകരിക്കുന്നത്. അതിന് വേണ്ടി നിലമൊരുക്കിക്കൊടുക്കുകയാണ് ചാൻസിലർ. ഭരണഘടനാ പദവിയെ ദുരുപയോഗം ചെയ്ത് ആർഎസ്എസ്സിന്റെ ചട്ടുകമായി മാറുകയാണ് ചാൻസിലർ. പ്രതിപക്ഷ പാർട്ടികൾ ഉൾപടെ ചാൻസിലറുടെ ഇപ്പോഴത്തെ കേട്ടുകേൾവിപോലുമില്ലാത്ത ഈ നടപടിക്കെതിരെ രംഗത്തുവരേണ്ടതുണ്ട്. കേരളത്തിലെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം ഈ നടപടികളോട് യോജിക്കില്ല എന്നുറപ്പാണ്. ഭരണഘടനാ മൂല്യങ്ങളെ തകർത്തെറിഞ്ഞുകൊണ്ടുള്ള ജനാധിപത്യ ധ്വംസനത്തിരെ പൊതുസമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

സർവകലാശാല വി.സിമാരുടെ കൂട്ട രാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐ.ബിയിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീ​ഗ്. ​

Story Highlights: EP Jayarajan criticizes Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here