ഗ്രീഷ്മയെ സംശയമുനയില്‍ നിര്‍ത്തി ആദ്യമേ ഷാരോണിന്റെ കുടുംബം; സംശയിച്ചത് ഒടുവില്‍ സത്യമായി

പാറശാല ഷാരോണിന്റെ കൊലപാതക കേസില്‍ പ്രതി 22 കാരിയായ ഗ്രീഷ്മയെ കുറിച്ച് ആദ്യമേ സംശയമുന്നയിച്ചത് ഷാരോണിന്റെ കുടുംബം തന്നെയാണ്. പാറശാല എംഎല്‍എ സി കെ ഹരീന്ദ്രനും ഷാരോണിന്റെ പിതാവ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി പ്രതികരിച്ചു. സംഭവം നടന്ന ഉടനെ ഷാരോണിന്റെ കുടുംബത്തിന് ഗ്രീഷ്മയെ സംശയമുണ്ടായിരുന്നു. അന്ന് വീട്ടില്‍ പോയപ്പോഴാണ് ഇക്കാര്യം എന്നോട് പറയുന്നതെന്നും എംഎല്‍എ പറഞ്ഞു.(Sharon’s family was the first to suspect Greeshma)
ഗ്രീഷ്മയുടെ വീട്ടില്‍ പോയി മടങ്ങിയ ഷാരോണ്‍ സ്വന്തം വീട്ടിലെത്തിയത് അവശനിലയിലായിരുന്നു. ഇതോടെയാണ് ഷാരോണിന്റെ കുടുംബത്തിന് ഗ്രീഷ്മയെ സംശയം തോന്നുന്നത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആദ്യമേ ഷാരോണിന്റെ കുടുംബം ഉന്നയിച്ച ആരോപണം.
കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് ഗ്രീഷ്മയുടെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെയുള്ളില്‍ വിഷം ചെന്നെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ തുടര്‍ച്ചയായി ആരോപിക്കുകയും ചെയ്തു.
വിഷം നല്കിയ വിവരം താന്‍ ഷാരോണ്‍ രാജിനോട് പറഞ്ഞിരുന്നെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നു. കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച വിഷം തന്റെ അമ്മാവന്റെ അടുത്ത് നിന്നാണ് ശേഖരിച്ചത്. തുരിശ് തോട്ടത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായിരുന്നു നല്‍കിയത്. ഷാരോണ്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ മുഖം കഴുകാന്‍ പോയ സമയത്താണ് വിഷം കലര്‍ത്തിയത്. ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴിയുടെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. അതേസമയം ഗ്രീഷ്മയുടെ മൊഴി പൂര്‍ണമായും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read Also: വിഷം നല്കിയ കാര്യം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് ഗ്രീഷ്മ; തുരിശ് ശേഖരിച്ചത് അമ്മാവന്റെ പക്കല്‍ നിന്ന്
തോട്ടത്തില്‍ അടിക്കാനുപയോഗിക്കുന്ന തുരിശ് അമ്മാവന് അറിയാതെയാണ് താന്‍ കൈക്കലാക്കിയതെന്ന് ഗ്രീഷ്മ പറയുന്നു. ഷാരോണും ഗ്രീഷ്മയും വീട്ടിലും ഷാരോണിന്റെ സുഹൃത്ത് പുറത്തുമായിരുന്ന സമയത്താണ് വിഷം കലര്‍ന്ന കഷായം നല്‍കിയത്. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ആ സമയം അല്പം ഭയപ്പെട്ട താന്‍, വിഷാംശമുള്ള പദാര്‍ത്ഥം താന്‍ കഷായത്തില്‍ ചേര്‍ത്ത കാര്യം ഷാരോണിനോട് പറഞ്ഞെന്നാണ് ഗ്രീഷ്മയുടെ മൊഴി.
Story Highlights: Sharon’s family was the first to suspect Greeshma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here