‘ആദ്യ പ്രധാനമന്ത്രി സർദാർ പട്ടേലായിരുന്നെങ്കിൽ പല പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല’: അമിത് ഷാ

സർദാർ വല്ലഭായ് പട്ടേലിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാൻ എതിർ ശക്തികൾ ശ്രമിച്ചിട്ടും വല്ലഭായ് പട്ടേൽ ദീർഘവീക്ഷണത്തോടെ ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചതായി ഷാ കൂട്ടിച്ചേർത്തു. പ്രഥമ ആഭ്യന്തര മന്ത്രിയുടെ 147-ാം ജന്മവാർഷികം ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ ശക്തവും സമ്പന്നവുമായ രാജ്യമായി മാറുമെന്നും സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഷാ പറഞ്ഞു. ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ആഴത്തിലാക്കാനും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും മോദി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ആർക്കും ഇന്ത്യയുടെ അതിർത്തി കടക്കാൻ കഴിയില്ലെന്നും നോക്കാൻ ധൈര്യമില്ലെന്നും സർദാർ പട്ടേൽ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.
‘ഒരിക്കലും നിങ്ങളുടെ ഭാഷ കൈവിടരുത്. ലോകമെമ്പാടുമുള്ള മറ്റെല്ലാ ഭാഷകളും പഠിക്കുക, എന്നാൽ നിങ്ങളുടെ മാതൃഭാഷ ഉപേക്ഷിക്കരുത്. ഭാഷ ഒരു ആവിഷ്കാര രൂപമാണ് നിങ്ങളുടെ ബുദ്ധിയല്ല. ഇംഗ്ലീഷ് അറിയാത്തതിൽ അപകർഷത തോന്നരുത്. മാതൃഭാഷയെ ജീവനോടെ നിലനിർത്തുക.’- ഷാ ഇന്ത്യൻ ഭാഷകളുടെ പ്രോത്സാഹനത്തെ ശക്തമായി വാദിക്കുകയും മാതാപിതാക്കളോട് വീട്ടിൽ അവരുടെ മാതൃഭാഷയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Story Highlights: Amit Shah on Sardar Patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here