‘32,000 പെൺകുട്ടികളെ ഐഎസിൽ ലൈംഗിക അടിമകളാക്കി’; ‘കേരള സ്റ്റോറി’ സിനിമക്കെതിരെ പരാതി
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നെന്നാരോപിച്ച് ഹിന്ദി സിനിമയായ ‘കേരള സ്‌റ്റോറി’ക്കെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി. കേരളത്തിൽ 32,000 യുവതികളെ മതപരിവർത്തനം നടത്തി ഐഎസിന് ലൈംഗിക അടിമകളായി വിറ്റെന്ന ആരോപണവുമായി സിനിമയുടെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ പരാതി നൽകിയത്.
സിനിമ തെറ്റായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയിൽ ഉയർത്തിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ ടീസർ വർഗീയ വിഭജനം ലക്ഷ്യമിട്ടാണന്നും സിനിമയിലെ ആരോപണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തതിനു ശേഷമേ അന്തിമ അനുമതി നൽകാവൂയെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹിന്ദി സിനിമാ താരം അദാ ശർമ ആണ് ഹിജാബ് ധരിച്ച് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. നഴ്‌സായി മനുഷ്യർക്കായി സേവനം ചെയ്യാനായിരുന്നു ആഗ്രഹമെന്നും പക്ഷേ ഇപ്പോൾ തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ തടവിലാണെന്നുമാണ് അവർ പറയുന്നത്. കേരളത്തിലെ 32,000 സ്്ത്രീകളുടെ ഹൃദയം തകർക്കുന്ന കഥയെന്ന ക്യാപ്ഷനോടെയാണ് അദാ ശർമ ടീസർ ട്വിറ്ററിൽ പങ്കുവച്ചത്. ഏഴു മാസങ്ങൾക്ക് മുൻപാണ് സിനിമ പ്രഖ്യാപിച്ചത്.
Story Highlights: The Kerala Story teaser says 32,000 women forcibly converted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here