ഗവർണർ – സർക്കാർ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
ഗവർണർ – സർക്കാർ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന്റെ തുടർ നടപടികൾ സിപിഐഎം ചർച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് വന്നേക്കും. പതിനഞ്ചാം തീയതിയിലെ രാജ്ഭവൻ മാർച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും ( CPIM state secretariat meet ).
അതേസമയം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓർഡിനൻസ് ഇന്ന് സർക്കാർ ഗവർണർക്ക് അയച്ചേക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരിൽ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
Read Also: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും
മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് ഓർഡിനൻസ് തയാറാക്കി. ഇന്നു തന്നെ ഇതു ഗവർണർക്ക് അയക്കുമെന്നാണ് സൂചന. ഓർഡിനൻസ് ഉടൻ തന്നെ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷ സർക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയുമാകും സർക്കാർ നീക്കം. ഇതിനുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലാമണ്ഡലം കൽപ്പിത സർവകാശാല ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കിയതോടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സർക്കാർ വ്യക്തമായ സന്ദേശമാണ് നൽകുന്നത്. കോടതിയെ സമീപിച്ചാൽ സർക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് നിയമോപദേശം. ചാൻസിലർ നിയമനം സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രധാന കാരണം.
Story Highlights: CPIM state secretariat meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here