കത്ത് വിവാദത്തില്‍ മൊഴിയെടുക്കാനൊരുങ്ങി വിജിലന്‍സ്; മേയറുടെയും ഡി.ആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ മൊഴിയെടുക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനൊരുങ്ങി വിജിലന്‍സ്. മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി.ആര്‍.അനിലിന്റേയും മൊഴി രേഖപ്പെടുത്തുകയാണ് ആദ്യ ഘട്ടം. (vigilance probe in letter controversy trivandrum corporation)
മേയര്‍ ആര്യ രാജേന്ദ്രന്റെയും,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിന്റേയും പേരുകളില്‍ പുറത്തു വന്ന കത്തുകളില്‍ അഴിമതിയുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
ഇന്നലെയാണ് കത്ത് വിവാദത്തില്‍പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. ഇനി മൊഴിയെടുക്കലാണ്. ഉടന്‍ മേയറുടെയും,ഡി.ആര്‍.അനിലിന്റേയും സമയം തേടും. കത്തും,ഒപ്പും വ്യാജമെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി.
അതേ സമയം എസ്.എ.റ്റി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തില്‍ താത്കാലിക നിയമനത്തിന് കുടുംബ ശ്രീ പ്രവര്‍ത്തകരുടെ പട്ടിക ചോദിച്ചു കത്ത് തയ്യാറാക്കിയിരുന്നുവെന്നു ഡി.ആര്‍.അനില്‍ പ്രതികരിച്ചിരുന്നു. ഈ കത്ത് അയച്ചിട്ടുണ്ടോ എന്നടക്കം വിജിലന്‍സ് അന്വേഷിക്കും.മേയറുടെ പേരിലുള്ള ലെറ്റര്‍ പാഡ് ആരെങ്കിലും തട്ടിയെടുത്തു കത്ത് ചമച്ചതാണോയെന്നുള്ള കാര്യവും വിജിലന്‍സ് അന്വേഷണത്തില്‍ പരിശോധിക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് സമയമുണ്ട്.
Read Also: നഗരസഭയിലേക്ക് യുഡിഎഫ് ചീമുട്ടയെറിഞ്ഞു; ഉന്നം തെറ്റി വീണത് പ്രവർത്തകന്റെ തലയിൽ
ക്രൈം ബ്രാഞ്ചിന്റെ പ്രഥമിക അന്വേഷണവുമായി ബന്ധപ്പെട്ടു ഇത് വരെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചയ്ക്കു മുന്‍പ് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.
Story Highlights: vigilance probe in letter controversy trivandrum corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here