ശശി തരൂരിനെ കോട്ടയത്ത് നിന്ന് മത്സരിക്കാൻ ക്ഷണിച്ച് സിറിയക് തോമസ്

കോൺഗ്രസ് എംപി ശശി തരൂരിനെ കോട്ടയത്ത് നിന്ന് മത്സരിക്കാൻ ക്ഷണിച്ച് എംജി സർവകലാശാല മുൻവൈസ് ചാൻസിലറും കെഎം ചാണ്ടി ഫൗണ്ടേഷൻ ചെയർമാനുമായ സിറിയക് തോമസ്. 2024ൽ കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിച്ചാൽ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാമെന്നാണ് സിറിയക് തോമസ് പറഞ്ഞത്. തരൂർ മുഖ്യമന്ത്രിയാകാനും യോഗ്യനാണ്. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന് മത്സരിക്കാമെന്നും വിജയം ഉറപ്പാണന്നും സിറിയക് തോമസ് അഭിപ്രായപ്പെട്ടു. ( Cyriac Thomas praises Shashi Tharoor kottayam ).
വിവാദങ്ങൾക്കൊടുലിൽ കോട്ടയത്തെ പരിപാടി ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ഡോ. ശശി തരൂർ എംപി രംഗത്തെത്തി. ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ. ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളു. കോട്ടയത്തെ പരിപാടികളിൽ പങ്കെടുക്കുമെന്നും ഡോ.ശശി തരൂർ വ്യക്തമാക്കി. ‘എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. പരിപാടിയിൽ വരാത്തവർ വരേണ്ട. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപ്പെടേണ്ട’- ശശി തരൂർ പറഞ്ഞു.
കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച ശശി തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും പങ്കെടുത്തില്ല. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പരാതി പരിഗണിച്ചു പരിപാടിയിൽ പങ്കെടുക്കില്ലെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ പര്യടനത്തിൽ എഐസിസിക്കും അച്ചടക്ക സമിതി അധ്യക്ഷനും പരാതി നൽകുമെന്ന് നാട്ടകം സുരേഷും വ്യക്തമാക്കി.
തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട ആവശ്യമില്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ കെപിസിസി പരിഹരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉണ്ട്. അവർക്ക് കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളാണ് കേരളത്തിലുള്ളതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Story Highlights: Cyriac Thomas praises Shashi Tharoor kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here