‘ഞാൻ ഇപ്പോൾ പ്രായപൂർത്തി ആയ വ്യക്തിയാണ്’; വീട്ടിൽ നിന്നിറങ്ങുമ്പോൾ ശ്രദ്ധ പറഞ്ഞത് ഇങ്ങനെയെന്ന് പിതാവ്

മകളെ കൊലപ്പെടുത്തിയ അഫ്താബിനെ തൂക്കിക്കൊല്ലണമെന്ന് ഡൽഹിയിൽ കൊല ചെയ്യപ്പെട്ട ശ്രദ്ധ വാൽക്കറുടെ പിതാവ് വികാസ് വാൽക്കർ. മകൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ താൻ പ്രായപൂർത്തിയായ ആളാണെന്ന് പറഞ്ഞു എന്നും മറ്റൊരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. (shraddha walker murder father)
Read Also: ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിന് നേരെ കൊലവിളിയുമായി ഒരു സംഘം; പൊലീസ് വാഹനവും ആക്രമിച്ചു
“അഫ്താബ് പൂനവാല എൻ്റെ മകളെ കൊലപ്പെടുത്തി. പ്രതിയ്ക്ക് കടുത്ത ശിക്ഷ ലഭിക്കണം. എൻ്റെ മകൾക്ക് ലഭിച്ച അതേ ശിക്ഷ പ്രതിയ്ക്കും ലഭിക്കണം. അയാളെ തൂക്കിക്കൊല്ലണം. അയാളുടെ കുടുംബാംഗങ്ങളുടെ പങ്കും പൊലീസ് അന്വേഷിക്കണം. ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ. 18 വയസിനു ശേഷം ആർക്കും സ്വാതന്ത്ര്യം നൽകുന്നതിനെപ്പറ്റി കൂടുതൽ ചിന്തിക്കണം. വീട്ടിൽ നിന്ന് പോകുന്നതിനു മുൻപ് മകൾ പറഞ്ഞത്, താനിപ്പോൾ പ്രായപൂർത്തിയായ ആളാണെന്നാണ്. അതിനു ശേഷം അവളോടൊന്നും പറയാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അവളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ, അവൾ കോളിനു മറുപടി നൽകിയില്ല.”- വികാസ് വാൽക്കർ പറഞ്ഞു.
പങ്കാളി അഫ്താബ് പൂനവാലയ്ക്കെതിരെ രണ്ട് വർഷം മുൻപ് ശ്രദ്ധ വാൾക്കർ പരാതിപ്പെട്ടിരുന്നെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അഫ്താബ് തന്നെ കൊന്ന് കഷണങ്ങളാക്കും എന്ന് ശ്രദ്ധ 2020 നവംബർ 23 ന് പരാതിപ്പെട്ടിരുന്നതായി പൊലീസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ തുലിഞ്ജ് പൊലീസ് സ്റ്റേഷനിൽ ശ്രദ്ധ നൽകിയ പരാതി പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അഫ്താബ് തന്നോട് നിരന്തരം വഴക്കിടുകയും മർദിക്കുകയും ചെയ്യുകയാണെന്ന് ശ്രദ്ധ പരാതിയിൽ പറയുന്നു. കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുന്നു. തന്നെ കൊലപ്പെടുത്തി പല കഷണങ്ങളായി ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന കാര്യമോർത്താണ് അതൊക്കെ ക്ഷമിച്ചത്. എന്നാൽ ഇനി അയാൾക്കൊപ്പം ജീവിക്കാനാവില്ലെന്നും ശ്രദ്ധയുടെ പരാതിയിൽ പറയുന്നു. മർദനവിവരം അഫ്താബിൻ്റെ വീട്ടുകാർക്ക് അറിയാമെന്നും ശ്രദ്ധ പറയുന്നു. ശ്രദ്ധയുടെ സുഹൃത്താണ് ഈ പരാതി പുറത്തുവിട്ടത്.
Story Highlights: shraddha walker murder father response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here